ഇന്ത്യ- ബംഗ്ലാദേശ് റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദിയും ഷെയ്ഖ് ഹസീനയും
അഗര്‍ത്തല: ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള റെയില്‍ പദ്ധതിയായ അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനം സംയുക്തമായി നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും. രാവിലെ 11 മണിയോടെ വെര്‍ച്വലായാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ബംഗ്ലാദേശിന്റെ പ്രതിബദ്ധതയ്‌ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയുടെ അഞ്ച് കിലോമീറ്റര്‍ ഇന്ത്യയിലൂടെയാണ്. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും പാതയിലുണ്ട്. അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കുള്ളതാണ് പാത. കഴിഞ്ഞ ദിവസം പരീക്ഷണയോട്ടവും നടന്നിരുന്നു. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തയിലേക്ക് 31 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം. പുതിയ പാത വരുന്നതോടെ ഇത് 10 മണിക്കൂറായി കുറയുന്നു. പദ്ധതിക്ക് വേണ്ടി 153.84 കോടി രൂപയായിരുന്നു ഇന്ത്യ ചിലവഴിച്ചത്.
അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക് കൂടാതെ ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈനും ബംഗ്ലാദേശിലെ റാംപലിലുള്ള മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്‌റും വീഡിയോ കോണ്‍ഫറൻസിലൂടെ ഇരുപ്രധാനമന്ത്രിമാരും ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സഹായത്തോടെയാണ് മൂന്ന് പദ്ധതികളും യാഥാര്‍ത്ഥ്യമായിരിക്കുന്നത്.