കൊല്ലം : ഓയൂരില്‍ നിന്നും കാണാതായി കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട കുരുന്ന് അബിഗേല്‍ സാറാ റെജി നാളെ വീട്ടിലെത്തും. ലോകമെമ്പാടുമുള്ള മലയാളികളെ മുന്‍മുനയില്‍ നിര്‍ത്തിയ ഈ തട്ടിക്കൊണ്ട് പോകല്‍ നടത്തിയത് ആരാണെന്ന് പോലീസിന് കണ്ടെത്തേണ്ടതുണ്ട്. ഇരുപത് മണിക്കൂറിലേറെയായി വീട്ടില്‍ നിന്നകന്ന് അപരിചിതരോടൊപ്പം കഴിഞ്ഞ് മാനസീകമായി വളരെയധികം ബുദ്ധിമുട്ടനുഭവിച്ച കുഞ്ഞിനെ ഒരുദിവസത്തെ ആശുപത്രി വാസത്തിലൂടെ മാനസീകമായ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഒരു ദിവസം കൂടി ആശുപത്രിയിലാക്കിയിരിക്കുന്നത്. ആരോഗ്യനില പരിശോധിച്ചശേഷം പോലീസ് കുഞ്ഞിനോട് വിശദാംശങ്ങള്‍ ചോദിച്ചറിയും, അതിനുശേഷമാകും കുഞ്ഞിന് വീടണയാൻ് കഴിയുക. കുഞ്ഞിന്റെ പിതാവ് റെജി ജോണ്‍ ഒപ്പമുണ്ട്.
നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റെജി ജോണിന്റെയും സിജി റെജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസമായി തങ്ങളെ ഒരു വാഹനം പിന്തുടരുന്നുണ്ട് കുഞ്ഞുങ്ങള്‍ വീട്ടിലറിയിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞിരുന്നു.