അഹമ്മദാബാദ് : കൃത്രിമ ഹൃദയ വാല്‍വുകളും , മറ്റ് അനുബന്ധ ഉപകരണങ്ങളും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനവുമായി ജപ്പാൻ. ഗുജറാത്ത് ആസ്ഥാനമായുള്ള ബിലാഖിയ ഗ്രൂപ്പ് കമ്പനിയായ മെറില്‍ ലൈഫ് സയൻസസ്, ജപ്പാനിലെ പ്രമുഖ കാര്‍ഡിയോ വാസ്കുലര്‍ മെഡ്ടെക് കമ്പനിയായ ജപ്പാൻ ലൈഫ്ലൈനുമായി ഇതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെച്ചു .
മെറില്‍ നിര്‍മ്മിച്ച 25,000-ലധികം ഹൃദയ വാല്‍വുകള്‍ 75 രാജ്യങ്ങള്‍ രോഗികളില്‍ ഉപയോഗിച്ചിരുന്നു. പൂര്‍ണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ഇവയ്ക്ക് ക്ലിനിക്കല്‍ സുരക്ഷയും ഫലപ്രാപ്തിയും 80-ലധികം ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പിന്തുണയും ഉണ്ട്. ജപ്പാൻ ലൈഫ്ലൈൻ ശസ്ത്രക്രിയാ ചികിത്സയ്ക്കായി ഹൃദയ വാല്‍വുകള്‍ വിറ്റിരുന്നു. എന്നാല്‍ കമ്പനി 2019 ല്‍ ഈ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറി.
‘ ഏകദേശം 30 വര്‍ഷമായി ഞങ്ങള്‍ ഹൃദയ വാല്‍വ് രോഗ ചികിത്സാ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ക്ലിനിക്കല്‍ ഫലങ്ങള്‍ തെളിയിക്കപ്പെട്ട ഒരു അടുത്ത തലമുറ TAVR / TAVI സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങള്‍ വീണ്ടും വിപണിയില്‍ പ്രവേശിക്കുന്നത് വളരെ വൈകാരികമാണ്. അതിന് ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടിയാകുമ്പോള്‍ ഏറെ ഫലപ്രദമാകുമെന്ന് ഉറപ്പാണ്. ആയിരക്കണക്കിന് ജീവനുകളാണ് ഇത് വഴി രക്ഷപെടുക ‘ – ജപ്പാൻ ലൈഫ്ലൈനിന്റെ പ്രസിഡന്റും സിഇഒയുമായ കെയ്സുകെ സുസുക്കി പറഞ്ഞു.