KeralaLatest

ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതിക്ക് നാളെ തുടക്കം

“Manju”

കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതി. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹെലി ടൂറിസം പദ്ധതി നാളെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും.

ആറ് മുതൽ 12 പേർക്ക് കയറാവുന്ന ഹെലികോപ്റ്ററുകളാണ് ഹെലി ടൂറിസം പദ്ധതിക്കായി സജ്ജമാക്കിയിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ കണക്ടിവിറ്റി കൂട്ടുന്നതിനും ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും ലക്ഷമിടുന്ന പദ്ധതി തുടക്കത്തിൽ സംസ്ഥാനത്തെ 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രാവർത്തികമാക്കുന്നത്.

ഹെലി ടൂറിസം പദ്ധതിയുടെ ഫെസിലിറ്റേറ്ററായാണ് കേരള ടൂറിസം പ്രവർത്തിക്കുന്നത് എന്നും ഹെലികോപ്റ്റർ ടൂറിസം വിപുലമായ സാധ്യതകൾ കേരളത്തിനു മുന്നിൽ തുറന്നിടുമെന്നും കേരള ടൂറിസത്തെ രാജ്യാന്തരസൗകര്യങ്ങളോട് കിടപിടിക്കുന്ന വിധത്തിലേക്ക് മാറ്റാനും ഇതിലൂടെ സാധിക്കും എന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഹെലി ടൂറിസത്തിനായി കാസർകോട്, കോഴിക്കോട്, കുമരകം, മൂന്നാർ,ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ജഡായുപ്പാറ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹെലിപാഡുകളാണ് ഉപയോഗിക്കുന്നത്. ബേക്കൽ കോട്ട പോലുള്ള ടൂറിസം കേന്ദ്രങ്ങളിലും രണ്ടാംഘട്ടത്തിൽ ഹെലിപാടുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതായും ടൂറിസം മന്ത്രി അറിയിച്ചു.

ആഡംബര കപ്പലുകളിൽ കേരളത്തിൽ എത്തുന്ന ഒരു ദിവസം തങ്ങുന്ന വിനോദസഞ്ചാരികൾക്ക് ഹെലി ടൂറിസം ഏറെ പ്രയോജനപ്രദം ആകുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു. പൊതു സ്വകാര്യപങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഹെലി ടൂറിസം പദ്ധതി നടത്തിപ്പിന് കേരള ടൂറിസവും ഏജൻസികളുമായി ധാരണ പത്രം ഒപ്പുവെക്കും എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ അംഗീകാരമുള്ള ഏജൻസികളെ ഇതിനായി പരിഗണിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button