ലണ്ടൻ : ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി 40 മിനിറ്റുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവം പങ്കുവച്ച് 49കാരി. മൂന്നു മക്കളുടെ അമ്മയായ കിർസ്റ്റി ബോർട്ടോഫ് എന്ന സ്ത്രീയാണ് ‘ക്ലിനിക്കലി ഡെത്ത്’ എന്ന് ഡോക്ടർമാർ അറിയിച്ച ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ആ നാൽപതു മിനിറ്റുകൾക്കിടെ താൻ നിരവധി കാര്യങ്ങളിലൂടെ കടന്നുപോയെന്ന് പറഞ്ഞ കിർസ്റ്റി, ഡോക്ടർമാർ തന്നെ തിരികെ കൊണ്ടുവരാനായി നടത്തിയ ശ്രമങ്ങൾ വിശദീകരിക്കുകയും ചെയ്തു.
യുകെയിലെ നോർത്ത് യോക്‌ഷെയറിൽ താമസിക്കുന്ന കിർസ്റ്റി തന്റെ കാമുകനൊപ്പം പുറത്തേക്കു പോകാൻ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് അവർ ചലനമറ്റ് സോഫയിലേക്കു വീണത്. കണ്ണുകളെല്ലാം തുറന്ന അവസ്ഥയിലായിരുന്നു. അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചെന്നും കോമയിലായെന്നും ഡോക്ടർമാർ അറിയിച്ചു. ആ സമയം തന്റെ ചർമത്തിൽ എന്തൊക്കെയോ അപരിചിതമായ മാറ്റങ്ങൾ ഉണ്ടായതായി കാമുകനായ സ്റ്റൂ പറഞ്ഞെന്നും കിർസ്റ്റി പിന്നീട് വ്യക്തമാക്കി. അതിജീവിക്കാൻ ആറു ശതമാനം മാത്രമാണ് സാധ്യതയെന്നാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത്.
‘‘എന്റെ കുടുംബത്തിനൊഴികെ മറ്റാർക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിവുണ്ടായിരുന്നില്ല. എന്റെ സുഹൃത്ത് സഹോദരിയോട് പറഞ്ഞത് എന്റെ ആത്മാവ് അവൾക്കു മുന്നിൽ വന്നുനിന്ന് മക്കളുടെയും പിതാവിന്റെയും പേരെഴുതാൻ പറഞ്ഞു എന്നാണ്. എന്നാൽ ഞാൻ ആശുപത്രിയിലാണെന്ന് സഹോദരി അവരോട് പറഞ്ഞു. എന്റെ ശരീരം തളരുന്നതു പോലെ തോന്നുന്നുവെന്ന് ഞാൻ പറഞ്ഞെന്നും എന്നോട് തിരികെ പോകാൻ അവർ പറഞ്ഞെന്നുമാണ് സുഹൃത്ത് പറഞ്ഞത്.
ഞാൻ മരണത്തോട് അടുത്തെന്നും അന്ത്യകർമങ്ങൾക്കുള്ള കാര്യങ്ങൾ ചെയ്യാനുമാണ് എന്റെ കുടുംബത്തോട് ആശുപത്രിക്കാർ നിർദേശിച്ചത്. പതിയെ എന്റെ ശരീരിത്തിലേക്ക് ജീവൻ തിരിച്ചു വരുന്നത് എനിക്ക് അനുഭവിക്കാൻ സാധിച്ചു. ഞാൻ മരിക്കില്ലെന്നും ഭൂമിയിലെ എന്റെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും മനസ്സിലായി. ഇരുട്ടില്ലെങ്കിൽ എന്താണ് വെളിച്ചമെന്ന് നിങ്ങൾക്ക് മനസ്സിലാകില്ലല്ലോ. ഞാൻ എഴുന്നേൽക്കാൽ പോകുകയാണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി.’’–കിസ്റ്റി തന്റെ അനുഭവം പറയുന്നു.
പത്തു ദിവസം കൊണ്ട് രോഗം ഭേദമായി പുതുജീവിതത്തിലേക്ക് കടക്കാൻ ധ്യാനം ഏറെ സഹായിച്ചെന്നും അവർ വ്യക്തമാക്കി. പിന്നീട് നടത്തിയ സ്കാനിങ്ങിൽ ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായ കേടുപാടുകളെല്ലാം മാറിയതായാണ് കാണപ്പെട്ടതെന്നും അത് ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തിയെന്നും അവർ മാധ്യമങ്ങളെ അറിയിച്ചു.