രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് ഒരേ സമയം എട്ട് രാജ്യങ്ങളുടെ സമയം അറിയാൻ കഴിയുന്ന വമ്പൻ ക്ലോക്ക് സമ്മാനിച്ച് ലക്നൗവിലെ വ്യാപാരി. 52-കാരനായ അനില്‍കുമാര്‍ സഹുവാണ് 75 സെന്റിമീറ്റര്‍ വ്യാസം വരുന്ന ക്ലോക്ക് സമ്മാനിച്ചത്. ഇന്ത്യ, ദുബായ് (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ടോക്കിയോ (ജപ്പാൻ), മോസ്കോ (റഷ്യ), ബെയ്ജിംഗ് (ചൈന), സിംഗപ്പൂര്‍, മെക്സിക്കോ സിറ്റി (മെക്സിക്കോ), വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് (യുഎസ്എ) എന്നിവിടങ്ങളിലെ സമയം ഒരേ സമയം ക്ലോക്കില്‍ അറിയാൻ കഴിയും.
കഴിഞ്ഞ ഒക്ടോബറില്‍ നവരാത്രി കാലത്താണ് സാഹു രാമക്ഷേത്രത്തിന് സമര്‍പ്പിക്കാനായി ക്ലോക്ക് നിര്‍മ്മാണം ആരംഭിച്ചത്. നേരത്തെ ലക്നാൗവിലെ ഖാട്ടു ശ്യാം ക്ഷേത്രം, ബരാബങ്കിയിലെ കുന്തേശ്വര്‍ മഹാദേവിനും കോട്വാധാമിനും അദ്ദേഹം ഇത്തരം ക്ലോക്കുകള്‍ സമ്മാനിച്ചിരുന്നു. 2018-ലാണ് ആദ്യമായി ക്ലോക്ക് നിര്‍മ്മിച്ച് തുടങ്ങിയതെന്ന് സാഹു പറയുന്നു. ഇന്ത്യ, ചൈന, യുഎഇ, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ സമയമായിരുന്നു അന്ന് നിര്‍മ്മിച്ച ഘടികാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഭാവിയില്‍ 25 രാജ്യങ്ങളുടെ സമയം അറിയാൻ സാധിക്കുന്ന തരത്തിലുള്ള ക്ലോക്ക് നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് അനില്‍കുമാര്‍ സാഹു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇത്തരത്തില്‍ ക്ലോക്കുകള്‍ നിര്‍മിച്ച് നല്‍കാനും ആഗ്രഹമുള്ളതായും അദ്ദേഹം പറഞ്ഞു.