പട്‌ന: ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും.
ജനുവരി 29 ന് പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. 2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്.
കഴിഞ്ഞ ദിവസം ജെഡിയു എംഎൽഎമാരോട് അടിയന്തരമായി പട്നയിലെത്താൻ നിതീഷ് കുമാർ നിർദേശം നൽകിയിരുന്നു. ആർജെഡിയുടെ ചാക്കിടൽ തടയാനുള്ള മുൻകരുതൽ നടപടിയായിരുന്നു ഇത്. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിനു കേന്ദ്ര സർക്കാർ ഭാരതരത്നം പ്രഖ്യാപിച്ചതു ബിജെപി – ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലിനിടെയാണ് നിതീഷിന്റെ നീക്കമുണ്ടായത്.