പാലക്കാട്: ഗോമൂത്രത്തില്‍ നിന്നും വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ‘സയൻസ് ഡയറക്ട്‘ എന്ന ഓണ്‍ലൈൻ ജേണലിലാണ് ഗോമൂത്രത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഗോമൂത്രത്തിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് ഗവേഷകർ.
ഐ.ഐ.ടി.യിലെ സിവില്‍ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്‌ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.
രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഇൻവെന്റീവ് മേളയില്‍ ഇവരുടെ പ്രോജക്‌ട് ശ്രദ്ധ നേടിയിരുന്നു. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കള്‍ക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഗവേഷണം നടക്കുന്നത്.
ഒരു ചേംബറില്‍ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടുനിർമിച്ച ചെറുസെല്ലുകളിലേക്ക് (ഇലക്‌ട്രോ കെമിക്കല്‍ റിസോഴ്സ് റിക്കവറി റിയാക്ടർ–ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകള്‍ക്കുള്ളില്‍ ആനോഡായി മഗ്‌നീഷ്യം ഇലക്‌ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തില്‍ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലില്‍ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്. മൂത്രവും ഇലക്‌ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്.
പത്തെണ്ണമുള്ള ഒരു സെറ്റില്‍നിന്ന് ശരാശരി 1.5 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈല്‍ഫോണ്‍, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുന്നുണ്ട്. എല്‍.ഇ.ഡി. വിളക്കുകള്‍ കത്തിക്കുന്നുമുണ്ട്. മനുഷ്യമൂത്രമുപയോഗിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിച്ചാല്‍ ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍, സിനിമാതിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു.