കൊച്ചി: നമ്മുടെ നാട്ടിലിപ്പോള്‍ കുഷ്ഠരോഗികളൊന്നുമുണ്ടാവില്ലെന്ന് ധരിച്ചിരിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍, ചിലയിടത്തെങ്കിലും ഈ രോഗം ഇപ്പോഴുമുണ്ടെന്നും കരുതല്‍ വേണമെന്നുമുള്ള ഓർമപ്പെടുത്തലാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
നേരത്തേ കണ്ടുപിടിക്കാം, സുഖപ്പെടുത്താം
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ സ്പർശനത്തിലൂടെ പകരില്ല. പാരമ്ബര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗവുമല്ല. ശരീരത്തിലെ ചെറിയ അസ്വാഭാവിക വെള്ളപ്പാടുകള്‍ പോലും കുഷ്ഠരോഗത്തിലേക്കു നയിച്ചേക്കാം. എന്നാല്‍, നേരത്തെ കണ്ടെത്തി ചികിത്സ തേടിയാല്‍ പൂർണമായും ഭേദമാക്കാനുമാവുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ. സവിത ചൂണ്ടിക്കാട്ടി.
രോഗത്തിന്‍റെ ഇൻകുബേഷൻ പിരീഡ് രണ്ടു മുതല്‍ അഞ്ചു വർഷം വരെയാണ്. അതായത്, രോഗകാരിയായ മൈക്രോബാക്ടീരിയം ലെപ്രേ ശരീരത്തില്‍ പ്രവേശിച്ചാലും പെട്ടെന്നൊന്നും രോഗം തിരിച്ചറിഞ്ഞേക്കില്ല. എന്നാല്‍, ചൊറിച്ചില്‍ ഒന്നുമില്ലാത്ത നിറ വ്യത്യാസമുള്ള തൊലിഭാഗങ്ങള്‍, പെരിഫെറല്‍ നെർവിലെ തടിപ്പ്, പുരികം കൊഴിയല്‍, മൂക്കിന്‍റെ പാലം വളയല്‍, കണ്ണടക്കാൻ ബുദ്ധിമുട്ട്, കൈകാല്‍ മരവിപ്പ്, പിന്നീട് ശരീരമാകെ ചുവന്നു തടിച്ച പാടുകള്‍ എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍ പുരോഗമിക്കുന്നത്.
പിന്നീട് ശരീരമാകെ വലിയ തടിച്ച ഭാഗങ്ങളും ശാരീരിക ഭംഗങ്ങളും സംഭവിക്കുന്ന രീതിയിലേക്കെത്തുന്നതിന് പത്തു വർഷം വരെ എടുക്കും. എന്നാല്‍ തുടക്കത്തില്‍ സംശയം തോന്നിയാല്‍, ചികിത്സ തേടണമെന്നും ഡോക്ടർ വ്യക്തമാക്കുന്നു. സ്കിൻ/ നെർവ് ബയോപ്സിയിലൂടെ രോഗം കണ്ടെത്തുകയും മള്‍ട്ടി ഡ്രഗ് തെറപ്പിയിലൂടെ ചികിത്സിക്കുകയും ചെയ്യാം.