തിരുവനന്തപുരം: സമരവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഇന്ന് മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി. ഇന്ന് റിലീസ് ചെയ്യേണ്ട രണ്ട് ചിത്രങ്ങള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകള്‍ പ്രദർശിപ്പിക്കേണ്ടെന്നതാണ് നിലപാട്. സ്വന്തമായി പ്രൊജക്ടർ വാങ്ങിയില്ലെന്ന പേരില്‍ ഏതെങ്കിലും തിയേറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നല്‍കിയില്ലെങ്കില്‍ ആ സിനിമ ഫിയോക്കിന്റെ കീഴിലുള്ള ഒരു തിയേറ്ററിലും ഇന്ന് മുതല്‍ പ്രദർശിപ്പിക്കില്ല. പ്രൊജക്ടറുകളുടെ വില ഉയരുന്നതിനാല്‍ ഇവ വാങ്ങാൻ അസാധ്യമാണെന്ന് ഫിയോക്ക് പറയുന്നു. സിനിമ 20-30 കഴിയുമ്പോള്‍ തന്നെ ഒടിടിയില്‍ പ്രദർശിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഒരാള്‍ തിയേറ്ററിലെത്തി സിനിമ എങ്ങനെ കാണുമെന്നും ഫിയോക്ക് ചോദ്യം ഉന്നയിച്ചിരുന്നു.
തിയേറ്റർ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിർമ്മാതാക്കള്‍ പരിഹാരം കാണണം തുടങ്ങിയവയാണ് ഇവരുടെ ആവശ്യം. സിനിമ റിലീസ് ചെയ്ത് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. എന്നാല്‍ തുടർച്ചയായി കരാർ ലംഘിക്കുന്നു. അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഫിയോക്കിന്റെ നിലപാട്.