ന്യൂഡെല്‍ഹി: കല്യാണത്തിന് വധുവിനെ കിട്ടാനില്ലെന്ന പ്രശ്നം വ്യാപകമാണ്. പല വഴികള്‍ നോക്കിയിട്ടും പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും തങ്ങള്‍ക്ക് വിവാഹം ചെയ്യാന്‍ ചെയ്യാന്‍ യുവതികളെ കിട്ടുന്നില്ലെന്നാണ് പലരും പരാതിപ്പെടുന്നത്.വിവാഹ പ്രായമായിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ നടന്നില്ലെങ്കില്‍ അയല്‍ക്കാരും ബന്ധുക്കളും ചേദ്യവും പരിഹാസവുമാകും. പിന്നെ എങ്ങനെയെങ്കിലും കല്ല്യാണം നടത്തി ഇവരെക്കാണിക്കാനാകും തിടുക്കും. ചിലപ്പോചെന്ന് വന്‍കുഴകളിലും വീഴും. മധ്യപ്രദേശിലെ ദാമോയില്‍ താമസിക്കുന്ന ദീപേന്ദ്ര റാത്തോഡ് എന്ന മുപ്പത് വയസുകാരനും സമാനമായ ചിലത് സംഭവിച്ചു.
ഇ–ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. കല്യാണം കഴിക്കാൻ പെണ്ണുകിട്ടാതെ വിഷമിക്കുകയായിരുന്നു ഇദ്ദേഹം. പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോള്‍ വേറിട്ടൊരു തന്ത്രം തന്നെ പ്രയോഗിച്ചു. ദീപേന്ദ്ര തൻ്റെ ഇ–റിക്ഷയില്‍ വലിയ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍. അതില്‍ തൻ്റെ മുഴുവൻ വിവരങ്ങളും നല്‍കി അനുയോജ്യമായ വധുവിനെ തേടുകയാണ്. ഈ ഹോർഡിംഗില്‍ തന്റെ വിദ്യാഭ്യാസം, ഉയരം, രക്തഗ്രൂപ്പ് തുടങ്ങിയ എല്ലാകാര്യങ്ങളും നല്‍കിയിട്ടുണ്ട്.
ദീപേന്ദ്ര റാത്തോഡ് ഇ–റിക്ഷയില്‍ ദിനേന നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ കറങ്ങുന്നു. ഇ–റിക്ഷ വരുന്നിടത്തെല്ലാം ആളുകള്‍ ഹോർഡിംഗുകളില്‍ എഴുതിയത് വായിക്കാൻ തുടങ്ങും. ഇതോടെ യുവാവ് നഗരത്തിലെ ചർച്ചാവിഷയമായി. തനിക്ക് 30 വയസായിട്ടും ഒരു ബന്ധവും ശരിയായി വരുന്നില്ലെന്നും അതിനാലാണ് ഇങ്ങനെ ചെയ്യാൻ നിർബന്ധിതനായതെന്നും ദീപേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
വിവാഹം കഴിക്കുന്നതിന് ജാതിയുടെയും മതത്തിൻ്റെയും നിയന്ത്രണമില്ലെന്നതാണ് ബോർഡിലെ ശ്രദ്ധേയമായ വാചകങ്ങളിലൊന്ന്. ഏത് ജാതിയിലും മതത്തിലും പെട്ട പെണ്‍കുട്ടിക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ വിവാഹാലോചനയുമായി അടുക്കല്‍ വരാം. തൻ്റെ വിവാഹത്തിനായി വീട്ടുകാർ പല ആലോചനകളും കൊണ്ടുവന്നെങ്കിലും ഓരോ തവണയും ചില കാരണങ്ങളാല്‍ ഒഴിവായി പോകുന്നത് കൊണ്ടാണ് ഈ തന്ത്രം പയറ്റിയതെന്നും ബയോഡേറ്റ റിക്ഷയുടെ പുറകില്‍ പോസ്റ്റ് ചെയ്തതോടെ പല ആലോചനകളും വരുന്നുണ്ടെന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുമെന്നും യുവാവ് വ്യക്തമാക്കി. തൻ്റെ ജീവിതപങ്കാളിയായി വരുന്ന പെണ്‍കുട്ടി എപ്പോഴും സന്തോഷവതിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.