തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ കുട്ടികളുടെ മരണത്തില്‍ പൊലീസ് നിഗമനം ശരിവച്ച് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തേനെടുക്കാന്‍ കയറിയപ്പോള്‍ മരത്തില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃഗങ്ങള്‍ ആക്രമിച്ച പാടുകള്‍ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
16കാരനായ സജിക്കുട്ടന്‍റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. എട്ട് വയസുള്ള അരുണ്‍ കുമാറിന്‍റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.
അപകടം നടന്ന ഉടൻ അരുണ്‍കുമാർ മരിച്ചതായും പരിക്കേറ്റ സജിക്കുട്ടൻ പിന്നീട് മരിച്ചതാകാമെന്നുമാണ് നിഗമനം. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ഊരിലെത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുമടക്കം കുട്ടികള്‍ക്കായി പരിശോധന നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. തുടര്‍ന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.