മുംബൈ : മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്നുള്ള 21 കാരിയായ യുവതി പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പ് കോഴ്‌സ് പൂർത്തിയാക്കി മൂന്ന് ദിവസത്തിന് ശേഷം പേവിഷബാധയേറ്റ് മരിച്ചു. ഫെബ്രുവരി മൂന്നിന് ഭൗസിംഗ്ജി റോഡില്‍ സൃഷ്ടി ഷിൻഡെ എന്ന സ്ത്രീയെ തെരുവ് നായ കടിച്ചു. ശനിവാർ പേട്ടിലേക്ക് പോകുകയായിരുന്ന യുവതി ഒരു ഫോണ്‍ കോളിന് മറുപടി നല്‍കാനായി റോഡില്‍ നിർത്തിയപ്പോഴാണ് തെരുവ് നായ അവരുടെ കാലില്‍ കടിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവർക്ക് പനി പിടിപെടുകയും ഇരുകാലുകള്‍ക്കും ശക്തി നഷ്ടപ്പെടുകയും ചെയ്തു.
സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ നിരവധി പരിശോധനകള്‍ നടത്തുകയും നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനാ റിപ്പോർട്ടില്‍ അവർക്ക് പേവിഷബാധ ബാധിച്ചതായി കണ്ടെത്തി. ഷിൻഡെയെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
വാക്‌സിൻ കോഴ്‌സ് പൂർത്തിയാക്കിയിട്ടും എങ്ങനെയാണ് പേവിഷബാധ പിടിപെട്ടതെന്ന ചോദ്യമുയർത്തുന്നതാണ് സൃഷ്ടി ഷിൻഡെയുടെ മരണം. വാക്സിൻ ആവശ്യമായ താപനിലയില്‍ സൂക്ഷിച്ചില്ലേ എന്നാണ് അവരുടെ കുടുംബം ചോദിക്കുന്നത്.