ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വിഗ്യാൻ ഭവനില്‍ വാർത്താ സമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികള്‍ പ്രഖ്യാപിക്കുന്നത്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിംഗ് സന്ധുവും വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിനോടൊപ്പം അരുണാചല്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും. അതേസമയം, ജമ്മുകാശ്മീരും തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ വലിയ തരത്തിലുളള പ്രചാരണ പരിപാടികളാണ് ബിജെപി ഒരുക്കുന്നത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക കൂടി പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം പൂർണമാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത് ശ്രദ്ധേയമായിരുന്നു. ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നും സംസ്ഥാനത്ത് ബിജെപി രണ്ടക്ക സീറ്റ് മറികടക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.