ഷെങ്കൻ വിസയില്‍ രണ്ട് രാജ്യങ്ങള്‍ കൂടിയുള്‍പ്പെടുത്തി
യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. ഷെങ്കൻ വിസയെടുക്കുന്ന ഒരു സഞ്ചാരിക്ക് ഈ പ്രദേശങ്ങളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാൻ സാധിക്കുന്നു. രാജ്യാതിർത്തികളിലോ മറ്റ് ഗതാഗത സംവിധാനങ്ങളിലോ യാതോരുവിധ നിയന്ത്രണങ്ങളും നേരിടേണ്ടി വരില്ല എന്നതാണ് ഷെങ്കൻ വിസയെ ആകർഷകമാക്കുന്നത്.
ഈമാസം അവസാനത്തോടെ ഷെങ്കൻ പ്രദേശത്തിന്റെ ഭാഗമാവുകയാണ് യൂറോപ്യൻ രാജ്യങ്ങളായ ബള്‍ഗേറിയയും റൊമേനിയയും. മാർച്ച് 31 മുതല്‍ ഇരു രാജ്യങ്ങളുടെയും തുറമുഖങ്ങളിലും എയർപോർട്ടുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഷെങ്കൻ രീതികളിലേക്ക് മാറും. കര അതിർത്തികളിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. അതിമനോഹരമായ കാഴ്ചകളാല്‍ സമ്ബന്നമായ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എളുപ്പത്തിലാവുമെന്നതിന്റെ ആവേശത്തിലാണ് സഞ്ചാരി സമൂഹം.
2007 മുതല്‍ യൂറോപ്യൻ യൂണിയൻ അംഗങ്ങളാണ് ബള്‍ഗേറിയയും റൊമേനിയയും. 2011 മുതല്‍ തന്നെ ഷെങ്കന്റെ ഭാഗമാവാൻ തയ്യാറാണെന്ന് ഇവർ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് അംഗരാജ്യങ്ങളില്‍ നിന്ന് ഈ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ചിലരാജ്യങ്ങള്‍ എതിർക്കുകയായിരുന്നു. 12 വർഷം നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് ഒടുവില്‍ ഈ രാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഷെങ്കന്റെ ഭാഗമാവുന്നത് ഈ രാജ്യങ്ങളുടെ സാമ്ബത്തിക വ്യവസ്ഥയിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.
ബള്‍ഗേറിയയും റൊമേനിയയും അവരുടെ കറൻസികള്‍ ഉടൻ തന്നെ യൂറോയിലേക്ക് മാറില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ ഇവരും യൂറോപ്യൻ യൂണിയന്റെ പൊതുവായ കറൻസി വ്യവസ്ഥയിലേക്ക് മാറേണ്ടി വരുമെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇരു ബാള്‍ക്കൻ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകും. അതേസമയം അവസാനമായി ഷെങ്കനില്‍ ചേർന്ന ക്രൊയേഷ്യയെ പോലെ ഈ രാജ്യങ്ങളിലും ചെലവുകള്‍ കുത്തനെ വർധിക്കുമോ എന്ന ആശങ്ക ടൂറിസ്റ്റുകള്‍ക്കുണ്ട്.
ഫ്രാൻസ്, ജർമനി, ബെല്‍ജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങള്‍ ചേർന്ന് 1985ലാണ് ഷെങ്കൻ രൂപീകരിക്കുന്നത്. പിന്നീട് ഒൻപത് തവണയായി നടന്ന വിപുലീകരണത്തിലൂടെ 27 അംഗരാജ്യങ്ങളാണ് ഇപ്പോള്‍ ഷങ്കൻ ഏരിയയിലുള്ളത്.