IndiaKeralaLatest

മുനവ്വര്‍ ഫാറൂഖി പുറത്തിറങ്ങി

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന് ആരോപിച്ച്‌ അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ ജയിലില്‍നിന്ന് അദ്ദേഹം മോചിതനായത്.

ജുഡീഷ്യറിയിലും ഭരണകൂടത്തിലും തനിക്ക് വിശ്വാസമുണ്ടെന്ന് മാത്രമാണ് ജയില്‍ മോചിതനായ ശേഷം ഫാറൂഖി പ്രതികരിച്ചത്. കൂടുതല്‍ എന്തെങ്കിലും പറയാനും അദ്ദേഹം തയ്യാറായില്ല. അര്‍ധരാത്രിതന്നെ അദ്ദേഹം മുംബൈയിലേക്ക് തിരിച്ചു.

സുപ്രിം കോടതിയാണ് വെള്ളിയാഴ്ച മുനവര്‍ ഫാറൂഖിക്ക് ജാമ്യം അനുവദിച്ചത്. മുനവര്‍ ഫാറൂഖിയുടെ ജയില്‍ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് കാട്ടി മധ്യപ്രദേശ് പൊലിസ് മോചനം വൈകിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്ദോറിലെ ചീഫ് മെട്രോപൊളിറ്റര്‍ മജിസ്‌ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെട്ട ശേഷം ജയില്‍ മോചിതനാക്കുകയായിരുന്നു.

മധ്യപ്രദേശ് ഹൈകോടതി നേരത്തേ ഇദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. മുനവര്‍ ഫാറൂഖിക്കെതിരെ തെളിവുകള്‍ നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ പൊലിസിന് കഴിയാതെയിരുന്നിട്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.

ഹാസ്യപരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചുവെന്നാണ് മുനവര്‍ ഫാറൂഖിക്കെതിരായ പരാതി. ബി.ജെ.പി എം.എല്‍.എയുടെ മകനായ ഏകലവ്യ സിങ് ഗൗറാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button