ചൈനയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം
ജനീവ: ചൈനയുടെ മേല്‍ സിന്‍ജിയാംഗ് പ്രവിശ്യയെ ചൊല്ലിയുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളുമാണ് ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ ആവശ്യവുമായി എത്തിയത്. ചൈന ഉയിഗുറുകള്‍ക്ക് മേല്‍ നടത്തുന്നത് അടിമപ്പണിയും പീഡനവുമാണെന്ന റിപ്പോര്‍ട്ടുകള്‍ അടിക്കടി പുറത്തുവരുന്ന സാഹചര്യത്തിലാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്.
വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പൊതുജനങ്ങളും മനുഷ്യാവകാശ സംഘടനകളും വെര്‍ച്വല്‍ സമ്മേളനത്തില്‍ അണിചേര്‍ന്നു. ഇതിനിടെ തങ്ങളുമായി സൗഹൃദമുള്ള എല്ലാ രാജ്യങ്ങളുടെ പ്രതിനിധികളോടും വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് ചൈന അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജര്‍മ്മനിയുടെ നേതൃത്വത്തില്‍ 18 രാജ്യങ്ങളുടെ പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. ചൈന നടത്തുന്ന ക്രൂരതകള്‍ വിവരിച്ച സമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയോട് ചൈനയിലേക്ക് മറ്റുള്ളവരെ പ്രവേശിപ്പിക്കാനുള്ള അനുമതി തേടാൻ പ്രമേയവും പാസ്സാക്കി. അമേരിക്കയില്‍ നിന്നുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാക്കേലറ്റിനെ ഉയിഗുര്‍ മേഖല സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു.