ഇന്ത്യയെ അപകീർത്തിപ്പെടുത്തി മാലിദ്വീപിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ
മാലേ: ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മാലിദ്വീപിൽ സമൂഹ മാദ്ധ്യമ പ്രചാരണം. ഇന്ത്യൻ സർക്കാറിനേയും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരേയും അധിക്ഷേപി ക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ഇന്ത്യ മാലി ഭരണകൂടത്തിനെ ശക്തമായ പ്രതിഷേധം അറിയിച്ചു.
മാലിദ്വീപിന്റെ വിദേശകാര്യമന്ത്രാലയത്തിനാണ് ഇന്ത്യ ഔദ്യോഗികമായ പരാതി നൽകിയത്. വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സംരക്ഷിക്കേണ്ടത് അതാത് രാജ്യത്തെ ഭരണകൂടങ്ങളുടെ കടമയാണ്. അപകീർത്തിപരമായി ഒരു ഭരണകൂടത്തെ അധിക്ഷേപി ക്കുകയാണ് മാലിദ്വീപിൽ സമൂഹമാദ്ധ്യമ ദുരുപയോഗം വഴി നടക്കുന്നതെന്നും ഇന്ത്യ പരാതിയിൽ സൂചിപ്പിച്ചു. ഉദ്യോഗസ്ഥരെ വ്യക്തിപരമായും അധിക്ഷേപിക്കുന്നതും ശ്രദ്ധയിൽപെട്ടെന്നും ഇന്ത്യ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളോട് അനുഭാവം പ്രകടിപ്പിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയാണ് കാലങ്ങളായി മാലിദ്വീപിന് എല്ലാ സഹായങ്ങളും നൽകുന്നത്. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തും പ്രതിരോധ രംഗത്തും പരിപൂർണ്ണ സഹായം നൽകുന്നതും ഇന്ത്യയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളും രോഗികളുമാണ് ഇന്ത്യയെ ആശ്രയിക്കുന്നത്. ഇടക്കാലത്തായി മതമൗലികവാദ ശക്തികളുടെ സാന്നിദ്ധ്യം മാലിദ്വീപിൽ വർദ്ധിച്ചിച്ചത് മേഖലയിലെ സുരക്ഷയേയും ബാധിക്കുകയാണ്. മുൻ പ്രസിഡന്റിനെ വധിക്കാനായി ബോംബ് സ്ഫോടനം നടന്നതും രണ്ടു മാസം മുന്പായിരുന്നു. ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ നിരവധി തവണ ഭീകരരുടെ പ്രവർത്തനം മാലിദ്വീപിനെ ബാധിക്കാതിരിക്കാൻ ജാഗ്രത കാട്ടിയിരുന്നു.