വ്യാജ പ്രചാരണം നടത്തിയ യുവാവ് കൊറോണ ബാധിച്ച് മരിച്ചു
സക്രാമെന്റോ: കൊറോണ വാക്സിനേഷനെതിരെ തുടർച്ചയായി വ്യാജ പ്രചാരണം നടത്തിയ യുവാവ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചർച്ച് അംഗം സ്റ്റീഫർ ഹെർമോണാണ് രോഗം ബാധിച്ച് മരിച്ചത്. ഒരുമാസത്തോളം സ്റ്റീഫർ ചികിത്സയിൽ കഴിഞ്ഞിരുന്നു. വാക്സിൻ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സീരീസുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ശാസ്ത്രത്തെക്കാൾ തനിക്ക് വിശ്വാസം ബൈബിളിനെ ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. തന്റെ ബൈബിൾ തന്നെ രക്ഷിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. കാലിഫോർണിയയിലെ മതഗ്രൂപ്പുകളിൽ സജീവമായിരുന്നു സ്റ്റീഫർ. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാലിഫോർണിയയിൽ കൊറോണ കേസുകൾ വ്യാപകമായി വർധിക്കുകയാണ്.
കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുമ്പോഴും വാക്സിന് വിരുദ്ധമായിരുന്നു ഇയാളുടെ പ്രതികരണങ്ങൾ. ന്യുമോണിയയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. തന്റെ മതവിശ്വാസം തന്നെ രക്ഷിക്കുമെന്നും വെന്റിലേറ്ററിന്റെ ആവശ്യമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
‘ഞാനെപ്പോൾ ഉണരുമെന്ന് അറിയില്ല, ദയവായി എല്ലാവരും പ്രാർത്ഥിക്കുക’ എന്നാണ് സ്റ്റീഫർ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ പങ്കുവെച്ച കുറിപ്പ്. സ്റ്റീഫർ മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടർമാർ പ്രതികരിച്ചു. അതേസമയം കാലിഫോർണിയയിൽ കൊറോണ ബാധിച്ച് വരിച്ചവരിൽ വാക്സിൻ സ്വീകരിക്കാത്തവരാണ് ഏറെയും.