India
അസമിൽ ജപ്പാൻ ജ്വരം പടരുന്നു; 44 മരണം
ഗുവാഹട്ടി: അസമിൽ ജപ്പാൻ ജ്വരം പടരുന്നു. രോഗം ബാധിച്ച് ഇതുവരെ 44 പേർ മരിച്ചതായി ദേശീയ ആരോഗ്യ മിഷൻ വ്യക്തമാക്കി. പ്രളയ ബാധിത പ്രദേശങ്ങളിലാണ് രോഗം വ്യാപകമായി പടർന്നു പിടിക്കുന്നത്.
നാഗാവ്, ചിരാംഗ്, തിൻസൂകിയ, ജോർഹട്ട്, കാമരൂപ് എന്നീ ജില്ലകളിലാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 274 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അസമിൽ 660 പേരാണ് ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചത്.
പ്രളയബാധിത പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുക് മുട്ടയിടുന്നതാണ് രോഗം ഇത്തരം മേഖലകളിൽ കൂടുതലായി വ്യാപിക്കാൻ കാരണം. അതിനാൽ, ഇത്തരം ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഒപ്പം ബോധവത്കരണ പരിപാടികളും സാർവത്രികമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.