സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഇതുവരെ വാക്സിന് എടുത്തത് 2,24,301 പേര്. കുത്തിവെയ്പ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹിയിലെ എയിംസിലും, നോര്‍ത്തേണ്‍ റെയില്‍വേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ എയിംസില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ഡോ. മനോഹര്‍ അഗ്നാനി വ്യക്തമാക്കി.
ആഴ്ചയില്‍ നാല് ദിവസം വാക്സിന് കുത്തിവെയ്പ്പെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ വാക്സിനേഷന് തിയതി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഴ്ചയില്‍ ആറ് ദിവസം വാക്സിനേഷന് നടത്താന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ അനുമതി തേടിയതായും മനോഹര്‍ അഗ്നാനി പറഞ്ഞു. ഞായറാഴ്ച കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലായി 17,072 പേര് വാക്സിന് സ്വീകരിച്ചു. യു.എസ്., യു.കെ., ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ പിന്നിലാക്കി ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് കുത്തിവെപ്പെടുത്ത രാജ്യമായി ഇന്ത്യ മാറിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.