പ്രതിപക്ഷ നേതാവിന്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധ റാലി
മോസ്കോ: പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയില്‍ കൂറ്റന്‍ ബഹുജന പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. വിവിധ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തോളം പേരെ അറസ്റ്റ് ചെയ്തു.
നഗരങ്ങളിലും 70 പട്ടണങ്ങളിലുമാണ് പ്രതിഷേധ റാലികള്‍ നടന്നത്. മോസ്കോയിലെ പുഷ്കിന്‍സ്കിയ സ്ക്വയറില്‍ മാത്രം 4000 പേര് സംഘടിച്ചെന്ന് പൊലീസ് അറിയിച്ചു. വെള്ളകുപ്പികളും മുട്ടകളും പെയിന്റും പൊലീസ് നേരെ പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു.
വിവിധ അക്രമങ്ങളില്‍ 2131 േപരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രക്ഷോഭ നിരീക്ഷണ ഗ്രൂപ്പായ ഒവിഡി വ്യക്തമാക്കി. രാജ്യ തലസ്ഥാനമായ മോസ്കോയില്‍ 300 പേരും സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ 162 പേരുമാണ് അറസ്റ്റിലായത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനെ വിമര്‍ശിച്ചതിന് ചായയില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ ഗുരുതരാവസ്ഥയിലായ അലക്സി നാവല്‍നി മാസങ്ങള്‍ നീണ്ട വിദേശ ചികിത്സക്കൊടുവില്‍ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ജര്‍മനിയില്‍ നിന്ന് റഷ്യയിലേക്ക് മടങ്ങിയെത്തിയ ഉടന്‍ മോസകോ ഷെറിമെറ്റിയേവോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനാണ് നാവല്‍നിനെ റഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തിലായിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ നാവല്‍നിയെ വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. വിഷം കഴിച്ചാണ് കോമയിലായതെന്നും വധശ്രമമായിരുന്നുവെന്നും ആരോപണമുയര്‍ന്നു. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ ആരോഗ്യം തിരിച്ചു കിട്ടിയതോടെ നാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് സൂചനകളുണ്ടായിട്ടും വകവെക്കാതെ പോബിഡ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര പുറപ്പെട്ടു.
പ്രൊബേഷന്‍ കാലാവധിയിലെ നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് അന്വേഷിച്ചു വരികയായിരുന്നും അറസ്റ്റ് അതിന്റെ പേരിലാണെന്നുമാണ് അധികൃതര്‍ അറിയിച്ചത്.