വൈറല്‍ വീഡിയോ: കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചയാള്‍ പിടിയില്‍
സിന്ധുമോൾ. ആർ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ സഹായം തേടിയിരുന്നു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ (45) ആണെന്ന് പോലീസ് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
മദ്യലഹരിയിലെത്തിയ പിതാവ് മക്കളെയും ഭാര്യയും മര്‍ദ്ദിക്കുന്ന വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. മദ്യലഹരിയില്‍ പിതാവ് കുട്ടികളെ അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണ്‍ കാണാതായെന്നും കുട്ടികള്‍ എടുത്തുവെന്നും ആരോപിച്ചാണ് മര്‍ദ്ദനം. പത്ത് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും ഇളയ ആണ്‍കുട്ടിയുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഇടയ്ക്ക് ഇയാള്‍ ഭാര്യയേയും ക്രൂരമായി അടിക്കുന്നുണ്ട്. തങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും അടിക്കരുതെന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലൂം ഇയാള്‍ വകവയ്ക്കുന്നില്ല. കുട്ടികള്‍ സത്യം പറയാന്‍ ഇയാള്‍ ഭാര്യയേയും അടിക്കുന്നു. അമ്മയെ തല്ലരുതേ എന്നു കുട്ടികള്‍ കേണുപറയുന്നുണ്ട്. ഇതിനിടെ ഇളയ കുട്ടിയെ ഇയാള്‍ എടുത്തെറിയുന്നു. മര്‍ദ്ദനം നടന്നത് രാത്രിയായതിനാല്‍ ലൈറ്റ് ഓഫ് ചെയ്തതിനുശേഷം വീഡിയോയില്‍ കുട്ടികളുടെ നിലവിളി കേള്‍ക്കാമായിരുന്നു.