KeralaLatest

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു. രോഗവ്യാപനം ഭയന്നുള്ള നിയന്ത്രണങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്.

നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കടകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതും പൊതു സ്ഥലത്തും സ്ഥാപനങ്ങളിലും സാമൂഹ്യ അകലവും കൊവിഡ് പ്രോട്ടോക്കോളും ക‌ര്‍ശനമാക്കിയതും ആള്‍ക്കൂട്ടവും തിരക്കും കുറയ്ക്കാന്‍ സഹായകമായി. പൊതുഗതാഗത സംവിധാനങ്ങളിലുള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പരിശോധന പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമാക്കി.

പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നഗരസഭയുടെ ഹെല്‍ത്ത് സ്ക്വാഡും പരിശോധനകള്‍ വ്യാപിപ്പിച്ചു. അതിന് പിന്നാലെ ഇന്ന് മുതല്‍ ചാല,​ പാളയം തുടങ്ങി പ്രധാന മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്,​ മാളുകള്‍ എന്നിവിടങ്ങളിലും അമ്പത് ശതമാനം വീതം കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നാല്‍ മതിയെന്ന നിര്‍ദേശം നിലവില്‍ വന്നതാണ് ഇന്ന് തിരക്ക് കുറയാന്‍ കാരണമായത്.

മത്സ്യം ,​ പച്ചക്കറി,​ പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കച്ചവടം ചെയ്യുന്നവരെയും ബാധിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് നഗരത്തിലെ കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. സാമൂഹ്യ അകലം പാലിച്ച്‌ മാത്രമാണ് ആളുകളെ കടകളില്‍ പ്രവേശിപ്പിക്കുന്നത്. കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവരുടെ പേരും ഫോണ്‍ നമ്ബരും സൂക്ഷിക്കാന്‍ രജിസ്റ്ററുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നഗരത്തിലെ യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആട്ടോ ടാക്സി വാഹനങ്ങളില്‍ ട്രിപ്പ് ഷീറ്റ് ഏര്‍പ്പെടുത്തിരിക്കുകയാണ്.

യാത്രക്കാരുടെ പേരും ഫോണ്‍നമ്പരും ഡ്രൈവ‌ര്‍മാര്‍ സൂക്ഷിക്കണമെന്നാണ് നിബന്ധന. സ്ത്രീയാത്രക്കാര്‍ ബന്ധുക്കളുടെ നമ്പരാണ് നല്‍കേണ്ടത്. ആട്ടോയിലും ടാക്സികളിലും വാഹനത്തിന്റെയും ഡ്രൈവറുടെ മൊബൈല്‍ നമ്പരും പ്രദ‌ര്‍ശിപ്പിച്ചിരിക്കണമെന്നും ഇത് യാത്രക്കാരും എഴുതി സൂക്ഷിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍‌ശന നടപടി സ്വീകരിക്കാനാണ് നി‌ര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം അനാവശ്യയാത്രകള്‍ ഒഴിവാക്കുന്നതിനുള്ള പരിശോധനകളും കര്‍ശനമായി.

മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണിലായ കടകംപള്ളി, കരിക്കകം പ്രദേശങ്ങളില്‍ രോഗ നിവാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവപരിശോധനയുള്‍പ്പെടെയുളള നടപടികള്‍ പുരോഗമിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ആട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനും രോഗബാധയുണ്ടായതിനെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാ പിച്ചിട്ടുള്ള കാലടി ജംഗ്ഷന്‍, ആറ്റുകാല്‍, മണക്കാട് ജംഗ്ഷന്‍, ചിറമുക്ക് -കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളില്‍ പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകളും അടച്ചിട്ടിരിക്കുകയാണ്. അണ്‍ലോക്ക് വണ്‍ ആരംഭിച്ചശേഷം തിരുവനന്തപുരം നഗരത്തില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടികള്‍ കടുപ്പിച്ചത്.

കൊവിഡിനെ കൂസാതെ കൂട്ടത്തോടെ പുറത്തിറങ്ങിയ ആളുകള്‍ സാമൂഹ്യഅകലവും സുരക്ഷാ മാനദണണ്ഡങ്ങളും പാലിക്കാന്‍ കൂട്ടാക്കാതിരുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ഒരുകുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പക‌ര്‍ന്നതിന് പുറമേ ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും തിരുവനന്തപുരത്ത് പെരുകിയതാണ് ആരോഗ്യവകുപ്പിന്റെയും സ‌ര്‍ക്കാരിന്റെയും ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേ‌ര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനുമുള്ള തീരുമാനമുണ്ടായത്.

Related Articles

Back to top button