KeralaLatest

ഊട്ടി നാരായണ ഗുരുകുലം ശതാബ്ദിയില്‍

“Manju”

തത്വചിന്തയും മനഃശാസ്ത്രവും നിറഞ്ഞു തുളുമ്പിയ സ്നേഹസംവാദങ്ങളുമായി മനസ്സുകളെ കീഴ്പ്പെടുത്തിയ ഗുരു നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹം വർഷങ്ങളേ‍ാളം നേതൃത്വം നൽകിയ പ്രശസ്തമായ ഊട്ടി നാരായണ ഗുരുകുലത്തിനും ഇത് ശതാബ്ദി വർഷമാണ്.

ഗുരുകുലം അറിയപ്പെടുന്നത് യതിയുടെ പേരിലാണെങ്കിലും അതിന് തുടക്കമിട്ടത് നടരാജഗുരുവാണെന്ന് പലർക്കും അറിയില്ല. ഗുരുകുലത്തിന്റെ ചരിത്രം നടരാജഗുരുവിന്റെയും ചരിത്രമാണ്.

ഫേൺഹിൽ ആശ്രമം. ലോകമെങ്ങും ഇന്ന് അറിയപ്പെടുന്ന പേര്. ഈ ഗുരുകുലത്തെപ്പറ്റി കേൾക്കുമ്പോൾ‍ ആദ്യം ഒ‍ാർമയിലെത്തുക നിത്യചൈതന്യയതിയാണ്. ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനും ‍സാമൂഹിക പരിഷ്കർത്താവുമായ ഡോ.‍പൽപ്പുവിന്റെ മകൻ നടരാജഗുരുവാണ് 1923ൽ ഊട്ടിയിൽ നാരായണഗുരുകുലം ആരംഭിച്ചതെന്ന് അധികം പേർക്കും അറിയില്ല. അദ്ദേഹത്തിന്റെ ശിഷ്യനായ നിത്യചൈതന്യയതിയിലൂടെയാണ് പിന്നീട് അതു പ്രശസ്തമായതെന്നു മാത്രം. പിന്നീട്, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്രമായി മാറിയ ഈസ്റ്റ് യൂണിവേഴ്സിറ്റി ഒ‍ാഫ് ബ്രഹ്മവിദ്യയുടെ തുടക്കവും ഇവിടെനിന്നാണ്.

നടരാജ ഗുരു

വിദ്യഭ്യാസവിചക്ഷണൻ കൂടിയായ നടരാജഗുരു ഇവിടെയാണ് ഏകലേ‍ാക ഗവൺമെന്റ് എന്ന ആശയം അവതരിപ്പിച്ചതെന്നും മനസ്സിലാക്കാൻ കഴിയും. അതിർത്തികളും കാവൽക്കാരും സൈന്യവുമല്ല, സ്നേഹവും പരസ്പരവിശ്വാസവും മാനവികതയും സുരക്ഷിതമാക്കുന്ന ലേ‍ാകമെന്ന ആശയമായിരുന്നു അത്. 1895 ഫെബ്രുവരി 11ന് മൈസൂരിൽ ജനിച്ച പി.നടരാജൻ കുട്ടിക്കാലത്ത് പലവിധത്തിൽ കടുത്ത ജാതിവിവേചനത്തിന് ഇരയായി. പക്ഷേ അങ്ങേയറ്റം കഠിനമായ സാഹചര്യങ്ങളിലും ഗുരുവചനത്തിൽ ഉറച്ചുനിന്ന് പരമാവധി വിദ്യഭ്യാസം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമംവിജയിച്ചു. കുട്ടിയായിരിക്കെ, ശ്രീനാരായണഗുരുവിനെ തിരുവനന്തപുരത്തുവച്ചാണു നടരാജൻ ആദ്യം കാണുന്നത്.

തേയില ഫാക്ടറിയിൽ തുടക്കം

മൈസൂർ, തിരുവനന്തപുരം, സിലേ‍ാൺ, മദ്രാസ് എന്നിവിടങ്ങളിലായാണു നടരാജൻ വിദ്യാഭ്യാസം നടത്തിയത്. ബിരുദാനന്തരബിരുദവും അധ്യാപക പരിശീലനവും ഒന്നാംറാങ്കേ‍ാടെ നേടിയ ശേഷമുള്ള കാലത്ത് ബെംഗളൂരുവില്‍ വച്ചാണ് നാരായണഗുരുവുമായി അദ്ദേഹത്തിന് കൂടുതൽ ഇടപഴകാൻ കഴിഞ്ഞത്. പറവൂരിൽവച്ച് അദ്ദേഹം ഗുരുവിന്റെ ശിഷ്യനായി. ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളിലെ പ്രമുഖ അധ്യാപകരുടെ ശിക്ഷണവും പിന്നീട് നടരാജനു ലഭിച്ചു. പിൽക്കാലത്ത് മഹാകവി രവീന്ദ്രനാഥ ടഗേ‍ാറും നാരായണഗുരുവുമായി വർക്കലയിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കു വഴിയെ‍ാരുക്കിയതിൽ പ്രധാനി നടരാജനായിരുന്നു.

യുവാവായിരിക്കെ പല കാര്യങ്ങളാൽ നാടുവിട്ട അദ്ദേഹം ഗുരുവിന്റെ ശിഷ്യനായ ബേ‍ാധാനന്ദസ്വാമിയുടെ അടുത്ത് കൂനൂരിൽ എത്തിപ്പെട്ടു. മൗണ്ട് പ്ലസന്റിലെ തകരവീട്ടിൽ താമസിക്കുന്ന സ്വാമിക്കെ‍ാപ്പം നടരാജനും കഴിഞ്ഞു. ഈ സമയത്താണ് ഉപനിഷത് മാർഗത്തിൽ ഒരു മാതൃകാ വിദ്യാലയം എന്ന ആശയമുണ്ടായത്. അങ്ങനെ രാമസ്വാമിപിള്ളയുടെ ക്ലീവ് ലാൻഡ് എസ്റ്റേറ്റിൽ ഒഴിഞ്ഞുകിടക്കുന്ന തേയില ഫാക്ടറിയിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു. തന്റെ ഗുരുവിന്റെ പേരുൾപ്പെടുത്തി ആരംഭിച്ച ആ സ്ഥാപനമാണ് പിന്നീട് ഫേൺഹില്ലിലെ നാരായണഗുരുകുലമായി ഉയർന്നത്.

പക്ഷേ, അധികകാലം അദ്ദേഹത്തിന് അവിടെ പ്രവർത്തിക്കാനായില്ല. സാമ്പത്തിക ബാധ്യതയാൽ, ഉടമ സ്ഥലം വിറ്റതേ‍ാടെ അവിടെ നിന്ന് ഇറങ്ങി. എത്തിയത് ബിഷപ്പ് ‍ഡൗണി താഴ്‌വരയിലെ മറ്റെ‍ാരു പഴയ കെട്ടിടത്തിൽ. അവിടെയും നിൽപ്പുറച്ചില്ല. സ്വന്തമായി ഇടം കിട്ടാതെ എട്ടുസ്ഥലങ്ങളിൽ സ്ഥാപനം നടത്തേണ്ടിവന്നത് നിത്യചൈതന്യയതിയും പിന്നീട് ഒ‍ാർമിക്കുന്നുണ്ട്. വിദ്യാലയം മുന്നേ‍ാട്ടുകെ‍ാണ്ടുപേ‍ാകാൻ കഴിയാതായപ്പേ‍ാൾ ഗുരുകുലം വർക്കലയിലേക്കു മാറ്റിയ സ്ഥിതിയുമുണ്ടായി. ഇതിനിടെ ഉപരിപഠനത്തിനായി പേ‍ായ നടരാജൻ ജനീവയിൽ ഊർജതന്ത്രം അധ്യാപകനായും ജേ‍ാലിചെയ്തു. പാരിസ് സർവകലാശാലയിൽ നിന്ന് ഡി ലിറ്റും നേടി. ഈ കാലത്തിനിടയിലാണ് ശ്രീനാരായണഗുരു സമാധിയായത്.

ശ്രീനാരായണഗുരുവിന്റെ ആഗ്രഹംപേ‍ാലെ

നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ജേ‍ാലിക്കായി കുറച്ചുകാലം ശ്രമിച്ചെങ്കിലും ഫലം കാണാതായതേ‍ാടെ ഊട്ടിയിൽ തിരിച്ചെത്തി നാരായണഗുരുകുലം വീണ്ടും ആരംഭിച്ചു. സ്ഥാപനത്തിന് സ്വന്തമായി സ്ഥലമില്ലാത്ത വിഷയം തമിഴ്നാട് സർക്കാരിനെ ധരിപ്പിച്ചതിനാൽ ഊട്ടി മഞ്ചനക്കുറൈയിൽ ഗുരുകുലത്തിന് സ്ഥലം കിട്ടി. സർ സി.പി.രാമസ്വാമി അയ്യരുടെ അധ്യക്ഷതയിൽ തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമയാണ് സ്ഥാപനത്തിന്റെ കെട്ടിടത്തിന് 1926 ജൂൺ 13 ന് തറക്കല്ലിട്ടത്. എന്നാൽ അതു നടത്തിക്കെ‍ാണ്ടുപേ‍ാകാൻ നല്ലപ്രയാസം നേരിട്ടതേ‍ാടെ നടരാജഗുരു വർക്കലയിലേക്കു മാറി. അവിടെ ശ്രീനാരായണഗുരു സ്ഥാപിച്ച സ്കൂളിൽ പ്രധാനഅധ്യാപകനായി ചുമതലയേറ്റു.

ഇതിനിടെ, ശ്രീനാരായണഗുരു ഊട്ടിയിലെ വിദ്യാകേന്ദ്രത്തിന്റെ സ്ഥലം സന്ദർശിച്ചു. ഘട്ടംഘട്ടമായി ശ്രീനാരായണഗുരു ആഗ്രഹിച്ചതുപേ‍ാലുളള ബ്രഹ്മവിദ്യാപഠനകേന്ദ്രമായി കൂനൂരിലെ ഗുരുകുലത്തെ മാറ്റാൻ നടരാജഗുരുവിനു കഴിഞ്ഞു. ജാതിമത ദേശഭേദമെന്യേ എല്ലാവർക്കുമുള്ള തത്വചിന്താ പഠനകേന്ദ്രമായി വളർത്തുകയായിരുന്നു ലക്ഷ്യം. പൗരസ്ത്യ പാശ്ചാത്യചിന്തകളുടെയും ശാസ്ത്രത്തിന്റെയും സമഗ്രമായ അവതരണത്തിന് അവിടം അരങ്ങെ‍ാരുക്കി.

സ്കേ‍ാട്ട്ലൻഡുകാരനായ ജേ‍ാൺസ് പിയേഴ്സ് നടരാജഗുരുവിന്റെ ആദ്യ ശിഷ്യനായി ആശ്രമത്തിലെത്തി. ഗുരുകുലത്തിന്റെ പേരിൽ യൂറേ‍ാപ്പിലുൾപ്പെടെ ശ്രീനാരായണ ആശയങ്ങളും ചിന്തകളും പ്രചരിപ്പിച്ചു.1956 ജനുവരിയിലാണ് നടരാജൻ സന്യാസം സ്വീകരിച്ചത്. 1964 ശ്രീനാരായണഗിരിയുടെ ഒരു ഭാഗത്ത് തയാറാക്കിയ കേന്ദ്രത്തിൽ നടരാജഗുരു ബ്രഹ്മവിദ്യ ക്ലാസുകളും ആരംഭിച്ചു.

ഏതാണ്ട് ലേ‍ാകം സംഗമിക്കുന്ന ഇടമായിരുന്നു അന്നെ‍ാക്കെ‍ ഗുരുകുലം. എല്ലായിടത്തു നിന്നുമുള്ള തത്വചിന്തകന്മാർ അവിടെ ഒത്തുകൂടി. ഉന്നതവിദ്യാഭ്യാസം നേടിയവർ, ഗവേഷകർ, ശാസ്ത്രജ്ഞർ,സാധാരണക്കാർ, ആദിവാസികൾ തുടങ്ങി യതിക്കുചുറ്റും സ്നേഹപ്രവാഹമായിരുന്നു.

അതിർത്തികളില്ലാത്ത അറിവിന്റെ ലേ‍ാകം

1973 മാർച്ച് 19 ന് നടരാജഗുരു സമാധിയായതേ‍ാടെ, തത്വചിന്തകനും മനഃശാസ്ത്രജ്ഞനും ഏഴുത്തുകാരനുമായ ഗുരു നിത്യചൈതന്യയതിയ്ക്കായി ആശ്രമത്തിന്റെ ചുമതല. അതു ഗുരുകുലത്തിന്റെ സുവർണകാലമായിരുന്നുവെന്ന് നടരാജഗുരുവും യതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ അംഗവും പ്രശസ്ത ഫൊട്ടോഗ്രഫറുമായ ദത്തൻ പുനലൂർ ഒ‍ാർമിക്കുന്നു. അദ്ദേഹം സന്യാസിയായിരുന്നു, അതേസമയം ജനകീയനും. യതിയുടെ പ്രയത്നഫലമായി ശ്രീനാരായണഗുരുദർശനവും ചിന്തകളും വിദേശ സർവകലാശാലകളിലും വ്യാപിച്ചു. പാഠപുസ്തകങ്ങളുണ്ടായി.

അങ്ങനെ, പ്രഗത്ഭരുൾപ്പെടെ യതിക്കു ലേ‍ാകം മുഴുവൻ ശിഷ്യന്മാരായി. അവർ ഫേൺഹില്ലിൽ എത്തി, തത്വചിന്തയും ദർശനവും രാഷ്ട്രീയമീമാംസയും ചർച്ചചെയ്തും പഠിച്ചും നിരന്തരം സംവദിച്ച് ഗവേഷണം നടത്തിയും പ്രചരിപ്പിച്ചു. സ്ഥാപനത്തിൽ ഒരുക്കിയ ലൈബ്രറി അറിവുതേടുന്നവരുടെ അഭയകേന്ദ്രമായി മാറി. നീലഗിരി ജൈവമണ്ഡലത്തെ പരിസ്ഥിതി തകർച്ചയിൽനിന്നു സംരക്ഷിക്കാൻ യതിയുടെ നേതൃത്വത്തിൽ വലിയ നീക്കങ്ങളാണു നടന്നത്. കേരളത്തിന്റെ ക്യാംപസുകളും പൊതുവേദികളും കീഴടക്കിയ സ്നേഹസംവാദങ്ങളും ഏഴുത്തും പ്രഭാഷണങ്ങളും നടന്നു.

പിന്നീട് യതിയുടെ യാത്രകൾ പതുക്കെ നിലച്ചു. അത് ആശ്രമത്തിന്റെ മുറ്റത്തേക്ക് ഒതുങ്ങി. 1999 മേയ് 14നായിരുന്നു അദ്ദേഹത്തിന്റെ സമാധി. ശേഷം മുനി നാരായണപ്രസാദിനായി ഗുരുകുലത്തിന്റെ ചുമതല. സ്വാമി വ്യാസപ്രസാദിന്റെ നേതൃത്വത്തിലാണ് ഹേൺഹില്ലിലെ പ്രവർത്തനം. ഒരു ലേ‍ാകം, ഒരു ഭാവി എന്ന ലക്ഷ്യത്തിലാണ് ഈസ്റ്റ് വെസ്റ്റ് സർവകലാശാല എന്ന ആശയംതന്നെ ഉണ്ടായത്.

ഒന്നായി മാറുന്ന അകപ്പുറങ്ങൾ

അകത്തെ അറിയാതെ, പുറംലേ‍ാകം മനസ്സിലാക്കാനാകില്ല. ഓരേ‍ാ മനുഷ്യന്റെയും അകലേ‍ാകമാണ് അവന്റെ വെളിയിലെ ലേ‍ാകം ഉണ്ടാക്കുന്നതെന്ന യതിയുടെ വാക്കുകൾ യതിയെ കേൾക്കുന്നവരെ സ്വയം നേ‍ാക്കാൻ പ്രാപ്തരാക്കി. ഏതാണ്ട് ലേ‍ാകം സംഗമിക്കുന്ന ഇടമായിരുന്നു അന്നെ‍ാക്കെ‍ ഗുരുകുലം. എല്ലായിടത്തു നിന്നുമുള്ള തത്വചിന്തകന്മാർ അവിടെ ഒത്തുകൂടി. ഉന്നതവിദ്യഭ്യാസം നേടിയവർ, ഗവേഷകർ, ശാസ്ത്രജ്ഞർ,സാധാരണക്കാർ, ആദിവാസികൾ തുടങ്ങി യതിക്കുചുറ്റും അതെ‍ാരു സ്നേഹപ്രവാഹമായിരുന്നു. ഉപനിഷത്തിന്റെയും മനഃശാസ്ത്രത്തിന്റെയും ഗുരുദേവ ദർശനത്തിന്റെയും ഗേ‍ാളശാസ്ത്രത്തിന്റെയും എന്നുവേണ്ട, ചരാചരങ്ങളെക്കുറിച്ചുള്ളതെല്ലാം ആഴത്തിൽ പരിശേ‍ാധിച്ചും അറിഞ്ഞും അറിയിച്ചുമുള്ള ജീവിതം.

മാനസിക–ശാരീരിക വെല്ലുവിളി നേരിടുന്ന എത്രയേ‍ാ പേ‍രുമായി അവരുടെ ഭാഷയിൽ ഗുരു സംസാരിച്ചു. ഏറ്റവും താഴേക്കിടയിലുള്ളവരെ നമുക്കെ‍ാപ്പം നടത്താനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഒ‍ാർമിപ്പിച്ചുകെ‍‌ാണ്ടിരുന്നു. ആശുപത്രി വാർഡുകളിൽ,വിദ്യാലയങ്ങളിൽ, യുവാക്കൾക്കും കൂലിപ്പണിക്കാർക്കുമിടയിൽഎല്ലാം കഴിഞ്ഞ് ആശ്രമത്തിൽ തിരിച്ചെത്തിയാൽ എഴുത്തുകൾക്കെല്ലാം മറുപടി ഏഴുതി പേ‍ാസ്റ്റുചെയ്യണം. ഫേ‍ാൺവഴിയുള്ള സങ്കടങ്ങൾക്കും ചേ‍ാദ്യങ്ങൾക്കും മറുപടി നൽകൽആൾ, പദവി വ്യത്യാസമില്ലാതെ എല്ലാവർക്കും യതി കത്തെഴുതി.

ദീപ്ത സ്മരണയിൽ

സ്വാമി കിടപ്പിലായില്ല. ഒടുവിൽവരെ കർമനിരതനായി. അവസാന ആറുമാസം ഗുരുകുലത്തിന് പുറത്തിറങ്ങാൻ ആരേ‍ാഗ്യസ്ഥിതി അനുവദിച്ചില്ല. ‘‘എനിക്ക് കുറേ നാൾ അദ്ദേഹത്തെ പരിപാലിക്കാൻ കഴിഞ്ഞു. അതെ‍ാരു ഭാഗ്യമായി കരുതുന്നു. എന്നാൽ, സമാധിസമയത്ത് അടുത്തുണ്ടാകാൻ കഴിഞ്ഞില്ല.’’ യതിക്കെ‍ാപ്പം സജീവമായിരുന്ന ഇപ്പേ‍ാഴും ആശ്രമത്തിന്റ ഭാഗമായി പ്രവർത്തിക്കുന്ന പാലക്കാട് കഞ്ചിക്കേ‍ാട് സ്വദേശി വി.ശിവദാസ് പറയുന്നു. നീലഗിരിജൈവമണ്ഡലത്തിന്റെ സംരക്ഷണത്തിനായി നെസ്റ്റ് എന്ന പേരിലുളള പരിസ്ഥിതി കൂട്ടായ്മയിലെ സജീവപ്രവർത്തകനും ആധ്യാത്മിക കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ‘മാനസി’ന്റെ മാനേജിങ് ട്രസ്റ്റിയുമാണ് ശിവദാസ്.

ലേ‍ാകതത്വചിന്താപുസ്തകങ്ങളുടെ ഒരു നേർപതിപ്പാണ് നാരായണ ഗുരുകുലത്തിലെ ലൈബ്രറി. രാഷ്ട്രമീമാംസയ്ക്കും ഇവിടെ വിശാലമായ ഇടമുണ്ട്. ഒന്നര ഏക്കറോളം സ്ഥലത്താണ് ഗുരുകുലം. ഒരു കെ‍ാടുങ്കാട്ടിലുണ്ടാകുന്ന മരങ്ങളെല്ലാം വച്ചുപിടിപ്പിക്കാനാണ് ഇപ്പേ‍‍ാഴത്തെ ശ്രമം. പ്രശസ്ത തമിഴ് സാഹിത്യകാരൻ ജയമോഹൻ ഉൾപ്പെടെ പ്രമുഖർ ഈ സംരംഭത്തിൽ സജീവമാണ്. കേരളത്തിൽ നിന്നുള്ളവരും സഹായിക്കുന്നു. കാലപ്രയാണത്തിൽ ആളും കനമേറിയ ചർച്ചയും സംവാദങ്ങളും നിലച്ചെങ്കിലും നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും സ്മരണകളാൽ, ചിന്തകളാൽ ദീപ്തമാണ് ഒറ്റപ്പെട്ടുനിൽക്കുന്ന ഫേൺഹിൽ. അതിർ‌ത്തികളില്ലാത്ത അറിവിന്റെ കേന്ദ്രമായിരുന്ന ഇവിടം ഇന്ന് പ്രകൃതി സൗഹൃദ ജീവിതത്തിന്റെ ഉത്തമ മാതൃകയും കൂടിയാണ്.

Related Articles

Back to top button