രണ്ടു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ കുടിവെള്ളപദ്ധതിക്ക് ഇന്നും ശാപമോക്ഷമായില്ല.
ഹർഷദ്ലാൽ തലശ്ശേരി
മണ്ഡളം : രണ്ടു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ മണ്ഡളം വാർഡിലെ ചേറ്റടി കുടിവെള്ളപദ്ധതിക്ക് ഇന്നും ശാപമോക്ഷമായില്ല. നിറയെ ശുദ്ധജലമുള്ള കുളം പണിതു. പൈപ്പ് ലൈനും പൊതു ടാപ്പുകളും പൂർത്തിയാക്കി.
പമ്പ് ഹൗസ് പണിയും മറ്റ് പ്രവൃത്തികളും നടത്തി. മോട്ടോർ മാത്രം സ്ഥാപിച്ചാൽ ജലവിതരണം തുടങ്ങാവുന്ന നിലയിൽ എല്ലാ പ്രവൃത്തികളും നടത്തി. 48 എസ്.ടി. കുടുംബങ്ങളും 16 പൊതുകുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. പ്രാരംഭഘട്ടത്തിൽ 16.5 ലക്ഷംരൂപയായിരുന്നു നീക്കിവെച്ചത്. പൊതുടാപ്പുകൾ സമീപത്തെ വീടുകൾക്കും ഉപകരിക്കുന്നതായിരുന്നു. ഇപ്പോൾ പൈപ്പുകൾ പലയിടങ്ങളിലും പൊട്ടിനശിച്ചു. പൊതുടാപ്പുകളിൽ പലതും അവശേഷിക്കുന്നില്ല. അറ്റകുറ്റപ്പണികൾ നടത്തി, മോട്ടോറും സ്ഥാപിച്ചാൽ ഒരു പ്രദേശത്തിനാകെ ഇഷ്ടാനുസരണം ശുദ്ധജലം കിട്ടുന്നതാണീ പദ്ധതി. പിന്നാക്ക കുടുംബങ്ങളെ പ്രധാനമായി ലക്ഷ്യമിട്ട പദ്ധതിയാണ് പാതിവഴി മുടങ്ങിയത്.