ഹർഷദ്ലാൽ
ലോക്ക് ഡൌണിന്റെ ഭാഗമായി സമ്പൂർണ്ണ അടച്ചിൽ നിലവിലുള്ള റെഡ് സോൺ ആയി പ്രഖ്യാപിച്ച ന്യൂമാഹിയിൽ നിലനിൽക്കുന്ന ഏകോപനമില്ലാത്ത നിയന്ത്രണങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ന്യൂമാഹി പോലീസ് കഴിഞ്ഞ ദിവസം പ്രധാന റോഡുകളിൽ നിന്നുള്ള ചെറു റോഡുകളെല്ലാം അടച്ചിരുന്നു. ഇത് കാരണം കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ ലോറികളിൽ വിതരണം ചെയ്യുന്ന ജലവിതരണം തടസ്സപ്പെട്ടു. അവശ്യവസ്തുക്കളുടെ ഹോം ഡെലിവറിയും ചിലയിടങ്ങളിൽ തടസ്സപ്പെട്ടതായും പരാതിയുണ്ടായി.
ഇതിനിടെ ന്യൂമാഹിയിലെ അഞ്ച്, ഒമ്പത്, പത്ത് വാർഡുകളിലേക്ക് പോകുന്നതിന് മയ്യഴിയുടെ ചില ഭാഗത്ത് കൂടെ യാത്ര ചെയ്യണം. ഈ മൂന്ന് വാർഡുകളിലേക്ക് ഹോം ഡെലിവറി നടത്തുന്നവർക്ക് കണ്ണൂർ ജില്ലാ കലക്ടർ നൽകിയ പാസ്സ് കാണിച്ചിട്ടും സന്നദ്ധ വളണ്ടിയർമാരെ മാഹി പോലീസ് തടഞ്ഞത് പ്രതിഷേധമുയുർത്തി.ഇത് കാരണം ഈ മൂന്ന് വാർഡുകളിലെ വീടുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ ഹോം ഡെലിവറി തടസ്സപ്പെടുകയാണ്. മാഹി അഡ്മിനിസ്ട്രേറ്റർ നൽകുന്ന പാസ്സുള്ളവരെ മാത്രമേ കടത്തിവിടൂ എന്നാണ് മാഹി പോലീസിന്റെ നിലപാട്.
തിങ്കളാഴ്ച തിരിച്ചറിയൽ കാർഡുണ്ടായിരുന്ന പത്രപ്രവർത്തകരെയും കല്ലായി ചുങ്കത്ത് പോലീസ് തടഞ്ഞ സംഭവമുണ്ടായി. ന്യൂമാഹിയിലെ വാർഡംഗം പ്രമീളയെയും മാഹി പോലീസ് തടഞ്ഞിരുന്നു. അതേ സമയം ജില്ലാ അതിർത്തിയിൽ മാഹി പാലത്ത് ന്യൂമാഹി പോലീസിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടക്കുന്നത്. കൃത്യമായ തിരിച്ചറിയൽ കാർഡുള്ളവരെപ്പോലും പോലീസ് മാഹിയിലേക്ക് കടത്തുന്നില്ലെന്ന് മയ്യഴിക്കാരും പരാതിപ്പെടുന്നു.
ന്യൂമാഹി പഞ്ചായത്ത് അധികൃതർ മാഹി അഡ്മിമിനിസ്ട്രേറ്റർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. വളണ്ടിയർമാരുടെ പേര് വിവരങ്ങൾ നൽകിയാൽ അഡ്മിനിസ്ട്രേറ്റർ മാഹിയിലൂടെ കടന്നു പോകേണ്ട വളണ്ടിയർമാർക്ക് പാസ്സ് അനുവദിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തടസ്സമില്ലാത്ത വിധം ഹോംഡലിവറി നടത്താൻ പഞ്ചായത്ത് അധികൃതർ സംവിധാനമൊരുക്കണമെന്നും അല്ലെങ്കിൽ വളണ്ടിയർമാർക്ക് മാറി നിൽക്കേണ്ടി വരുമെന്നും അവർ അറിയിച്ചു.