ശ്രീജ.എസ്
ന്യൂഡൽഹി: മെയ് മൂന്നിന് രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച നടത്തി. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിമാന തീവണ്ടി സര്‍വ്വീസുകളുടെ പുനസ്ഥാപനമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഗ്രീന്‍സോണുകളില്‍ ആവശ്യത്തിനു വേണ്ട ഇളവുകള്‍ നല്‍കുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. .
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസം പ്രത്യേക തീവണ്ടി സർവ്വീസുകള്‍ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി തെലങ്കാനയില്‍ നിന്നുള്ള വണ്ടി ഇന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു.
യാത്രാ വിമാനങ്ങളുടെ നിയന്ത്രണങ്ങള്‍ നീക്കിയാൽ, വിമാനത്താവളങ്ങള്‍ പരിമിതമായ ആഭ്യന്തര, അന്തര്‍ദ്ദേശീയ സര്‍വ്വീസുകള്‍ ഘട്ടം ഘട്ടമായി ആരംഭിക്കും. സാമൂഹിക അകലം പാലിച്ച് പുനരാരംഭിക്കുന്നതിനെ കുറിച്ചാണ് എയര്‍പോര്‍ട്ട് അതാറിറ്റി ഓഫ് ഇന്ത്യ ആലോചിക്കുന്നതും.
കഴിഞ്ഞ 15 ദിവസത്തിനിടയില്‍ രാജ്യത്തെ റെഡ്‌സോണുകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍ 15ന് 170 എണ്ണമുണ്ടായിരുന്ന റെഡ്‌സോണുകള്‍ ഏപ്രില്‍ 30ന് 130 ആയാണ് കുറഞ്ഞത്.
മാര്‍ച്ച് 25 ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലാവധി മെയ് 15 വരെ നീട്ടണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ്, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വിപുലമായ ലോക്ക്ഡൗണ്‍ വേണമെന്ന ശുപാര്‍ശ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.