Kerala

നിർഭയ ഹോമുകൾ പൂട്ടില്ല : ആരോഗ്യമന്ത്രി

“Manju”

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വനിത- ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. പഠിക്കുന്ന കുട്ടികളെ ഏകീകൃത കേന്ദ്രത്തിലേക്ക് മാറ്റുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം.

തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയാറാക്കിയിട്ടുള്ളത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരില്‍ പുതിയ മാതൃക ഹോം സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 16 വയസിന് മുകളിലുള്ളവര്‍ക്ക് തേജോമയ, 12 വയസിന് താഴെയുള്ളവര്‍ക്ക് എസ്.ഒ.എസ്., പഠിക്കുന്ന കുട്ടികള്‍ക്ക് തൃശൂര്‍ ഹോം എന്നിങ്ങനെ വിവിധ ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്.

മികച്ച ഭൗതിക സൗകര്യം കണക്കിലെടുത്താണ് മാറ്റം. സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ട കുട്ടികളെ വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഹോമുകളിലാണ് താമസിപ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച നിര്‍ഭയാ നയത്തിന്റെ പിന്നാലെയാണ് പീഡനക്കേസിലുള്‍പ്പെട്ട കുട്ടികള്‍ക്കായി അഭയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. വാടക കെട്ടിടങ്ങളില്‍ കുട്ടികളുടെ പുനരധിവാസവും സുരക്ഷിതത്വവും പ്രശ്‌നമാണെന്ന് സാമൂഹ്യ നീതി വകുപ്പും പ്രതികരിച്ചു.

ജില്ലാ കേന്ദ്രങ്ങളെ എന്‍ട്രി ഹോമുകളാക്കി പരിമിതപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക നടപടികള്‍ക്ക് ശേഷം കുട്ടികളെ തൃശൂരിലേക്ക് മാറ്റും. ജീവനക്കാരെ പുനര്‍വിന്യസിച്ച് ഇതുവഴി 74 ലക്ഷം ലാഭിക്കാമെന്നാണ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം.

Related Articles

Back to top button