ഹർഷദ്ലാൽ തലശ്ശേരി
ലോക് ഡൗണിൽ പൂട്ടിയ മാഹിയിലെ ബാറുകളിൽ നിന്നും മദ്യവിൽപ്പന നടന്നൂവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ – എക്സൈസ് സംഘത്തിന്റെ വ്യാപക പരിശോധന.
പോണ്ടിച്ചേരി ഗവർണ്ണർ കിരൺ ബേദിയ്ക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. മാഹി, പന്തക്കൽ, പള്ളൂർ പോലീസിലെ ചിലരുടെ സഹായത്തോടെയാണ് വിൽപ്പനയെന്ന് സൂചനയുണ്ട്.ഇതിൽ ചില ഗോഡൗണുകൾ തഹസിൽദാർ സീൽ ചെയ്തിരിക്കുകയാണ്. മാഹി,കോപ്പാലം, പന്തക്കൽ, ഇരട്ട പിലാക്കൂൽ, പള്ളൂർ മേഖലയിലെ ബാറുകളിലാണ് പരിശോധന. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം പൂട്ടിയ ബാറുകളിൽ നിന്നും മദ്യം പോയതിന്റെ വിവരങ്ങൾ പരിശോധനയിൽ വ്യക്തമായതായാണ് വിവരം.
മാക്കുനി – കോപ്പാലം ഭാഗത്തെ പ്രധാന ബാറിലെ മാനേജർ വിനോദനാണ് ചില രാഷ്ട്രീയ ക്രിമിനലുകളെ ഉപയോഗിച്ച് പാനൂർ, പന്തക്കൽ ഭാഗത്ത് മദ്യം വിൽപ്പനയ്ക്ക് ഒത്താശ ചെയ്തതെന്ന് വിവരം അന്വേഷണ സംഘം മനസിലാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ചില ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തതായും സൂചനയുണ്ട്. കുറ്റമറ്റ അന്വേഷണത്തിലൂടെ കൃത്രിമങ്ങൾ പുറത്തു കൊണ്ടു വരാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.