റ്റി. ശശിമോഹൻ
ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാനില്‍ 1998-ല്‍ മെയ് 11-ന് അണുപരീക്ഷണങ്ങള്‍ നടത്തിയതിനെ മുന്‍ നിര്‍ത്തിമെയ് 11 നാം സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായിരുന്നു അത്.
ഇന്ത്യയുടെ സാങ്കേതിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്കവഹിച്ചവര്‍ക്കുള്ള ആദരവാണ് ഈ ദിനം. ശാസ്ത്ര ഗവേഷണത്തിനും സാങ്കേതിക മികവിനും പ്രോത്സാഹനം നല്‍കുകയാണ് സാങ്കേതികവിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ കൈവരിച്ച ഈ നേട്ടം, പല രാജ്യങ്ങളുടേയും വിമര്‍ശനത്തിനും വിരോധത്തിനും ഇടവരുത്തി. പലരും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ വിദേശ നിക്ഷേപങ്ങള്‍ കുറഞ്ഞു.
അമേരിക്കന്‍ രഹസ്യാന്വേഷണങ്ങള്‍ക്കുപോലും കണ്ടെത്താൻ ആവാത്തവിധം നടത്തിയ ആണവ പരീക്ഷണം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. അണുശക്തിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിച്ചേര്‍ന്നു.ഇന്ത്യയുടെ മുന്‍രാഷ്ട്രപതി, മിസൈല്‍മാന്‍ എന്നറിയപ്പെട്ടിരുന്ന എ.പി.ജെ. അബ്ദുള്‍ കലാമും, അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ ചിദംബരവും ആയിരുന്നു ഈ പരീക്ഷണത്തിനു പിന്നില്‍ ഓപ്പറേഷന്‍ ശക്തി എന്നായിരുന്ന ഈ പരിശ്രമത്തിന്റെ പേര്.
ഇന്ത്യ സ്വന്തമായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച ഹന്‍സ്-3 വിമാനത്തിന്റെ പരീക്ഷണപറക്കലും അന്നായിരുന്നു. ഒരു സാധാരണ ഫിഷന്‍ ബോംബും, ഒരു ലോ യീല്‍ഡ് ഫിഷന്‍ ബോംബും ഒരു ഹൈഡ്രജന്‍ ബോംബും ഒരുമിച്ചു സ്‌ഫോടനം നടത്തുകയായിരുന്നു ഇവര്‍ ചെയ്തത്. അഞ്ച് സ്‌ഫോടനങ്ങളുടെ പരമ്പരയായിരുന്നു അത്.ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയര്‍ പരീക്ഷണം 1974-ല്‍ പൊഖ്‌റാനില്‍ തന്നെയായിരുന്നു നടന്നത്. ‘ചിരിക്കുന്ന ബുദ്ധന്‍’ എന്നായിരുന്നു ഈ ഓപ്പറേഷന്‍ പേര്.