രജിലേഷ് കേരിമഠത്തില്‍
കൊല്ലം: ലോകത്തെ ഏറ്റവും വലിയ ചക്ക വിളഞ്ഞ കൊല്ലം അഞ്ചലിലെ ജോണ്‍ കുട്ടിയും അദ്ദേഹത്തിന്റെ പ്ലാവില്‍ ഉണ്ടായ ചക്കയും ആണ് ഈ ലോക്ക് ഡൌണ്‍ കാലത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇടമുളക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണ്‍ കുട്ടിയുടെ വീട്ടിലാണ് ഭീമന് തേന്‍വരിക്കച്ചക്ക കായ്ച്ചത്. 51.5 കിലോ ഭാരവും 97 സെന്റിമീറ്റര്‍ നീളവുമുള്ള ചക്ക, ഇതുവരെയുള്ളതില്‍ ഏറ്റവും വലുതാണ്. പുണെയിലെ ചക്കക്കായിരുന്നു ഇതുവരെ വലിപ്പത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. 42.72 കിലോ തൂക്കവും 57.15 നീളവുമുണ്ടായിരുന്നു പുണെ ചക്കയ്ക്കായിരുന്നു ഗിന്നസ് റെക്കോര്‍ഡ്.
ഭീമന് ചക്ക ബന്ധുക്കളുടെ സഹായത്തോടെ കയറില്‍ക്കെട്ടിയാണ് ഇറക്കിയത്. തൂക്കിനോക്കിയശേഷം ലിംക ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്സ് അധികൃതര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജോണിക്കുട്ടി വ്യക്തമാക്കി. ചക്ക കാണാനും വിവരമറിയാനും നിരവധി പേരാണ് എത്തുന്നതും ഫോണ്‍ വിളിക്കുന്നതും. കൃഷി മന്ത്രി സുനില്‍ കുമാറും വിവരം അറിഞ്ഞ് വിളിച്ചു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ജീവനക്കാരനാണ് ജോൺക്കുട്ടി.
ജോണ്‍ കുട്ടി പറയുന്നത് ഇപ്രകാരം
വളരെ പഴക്കമുള്ള പ്ലാവാണ് ഞാന്‍ നട്ടതല്ല. എന്റെ പൂര്‍വ്വികര്‍ നട്ടതാണ്. പത്ത് ഇരുപത് ചക്കകള്‍ കിട്ടിക്കോണ്ട് ഇരുന്നതാണ്… കഴിഞ്ഞ നാല് വര്‍ഷമായിട്ട് ചക്കയുടെ എണ്ണം കുറയുകയും വലിപ്പം കൂടുകയും ചെയ്തു. താഴെയുള്ള ചക്കകളൊക്കെ തീര്‍ന്നപ്പോള്‍ മുകളില്‍ നില്ക്കുന്ന അസാധാരണ വലിപ്പമുള്ള ഈ തേന്‍വരിക്ക ശ്രദ്ധയില്‍പ്പെട്ടത്. ബന്ധുക്കളുടെ സഹായത്തോടെ കയറുകെട്ടി താഴെയിറക്കി. തൂക്കിനോക്കിയപ്പോഴാണ് 51.5 കിലോഗ്രാമുണ്ടെന്ന് മനസ്സിലായത്.
തുടര്‍ന്ന് കൃഷി ഓഫീസറേയും ലിംക ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്സ് അധികൃതര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ജോണ്‍കുട്ടി പറഞ്ഞു.