IndiaKeralaLatest

‘ഉറപ്പാണ്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇപ്രാവശ്യത്തെ താരം-ബെന്യാമിന്റെ നിരീക്ഷണങ്ങള്‍

“Manju”

ഭരണവിരുദ്ധ വികാരം സ്വഭാവികമാണെന്നും എന്നാല്‍ കേരളത്തിലുണ്ടായത് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് എതിരെയായിരുന്നെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ജേക്കബ് തോമസ്, അല്‍ഫോണ്‍സ് കണ്ണന്താനം, കെ.എസ് രാധാകൃഷ്ണന്‍, സുരേഷ് ഗോപി, ധര്‍മ്മജന്‍, ഫിറോസ് കുന്നുംപറമ്ബില്‍, കൃഷ്ണകുമാര്‍ എന്നീ അരാഷ്ട്രീയ അധികാരമോഹികളെ തൂക്കിയെറിഞ്ഞ മലയാളിയാണ് മലയാളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചില നിരീക്ഷണങ്ങള്‍ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് ബെന്യാമിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ചില നിരീക്ഷണങ്ങള്‍:
‘ഉറപ്പാണ്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇപ്രാവശ്യത്തെ താരം. അത് ഉയര്‍ത്തിയതോടെ ഇടതുപക്ഷം പാതി വിജയിച്ചു കഴിഞ്ഞിരുന്നു.
രണ്ടാം ടേമിന്റെ പേരില്‍ മാറ്റി നിറുത്തപ്പെട്ട എം.എല്‍.എ മാരും മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ 99.
സാധാരണ ഭരണം ലഭിക്കുമ്ബോള്‍ പാര്‍ട്ടി സംവിധാനങ്ങള്‍ കുറച്ചു നിര്‍ജ്ജീവമാകാറുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നുപോവുകയും ചെയ്യും. എന്നാല്‍ ഇത്തവണ പ്രളയം, നിപ്പ, കോവിഡ് എന്നീ ദുരന്തങ്ങള്‍ വന്നതോടെ യുവജനസംഘടനങ്ങള്‍ പ്രവര്‍ത്തന നിരതവും താഴേത്തട്ടില്‍ വളരെ സജീവവും ആയിരുന്നു. അത് പാര്‍ട്ടി തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് വികാരം സാധാരണക്കാരില്‍ ഉണ്ടാക്കി.
സ്ത്രീ വോട്ടറുമാരായിരുന്നു ഇവിടുത്തെ നിശ്ശബ്ദ തരംഗം. അവര്‍ ഫേസ്ബുക്ക് ശബ്ദകോലാഹലങ്ങളില്‍ ഉണ്ടായിരുന്നില്ല. സര്‍വ്വെകള്‍ അവരെ വേണ്ടവണ്ണം ഗൌനിച്ചതുമില്ല.
ഭരണവിരുദ്ധ വികാരം സ്വഭാവികമാണ്. എന്നാല്‍ ഇത്തവണ അതുണ്ടായത് പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് എതിരെ ആയിരുന്നു എന്നു മാത്രം. തങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുടക്കുന്നവരായും അനാവശ്യമായി നാടകം കളിക്കുന്നവരായും ജനം അവരെ കണക്കാക്കി. കെ.എം. ഷാജി, വി.ടി. ബലറാം, അനില്‍ അക്കരെ, ശബരി നാഥന്‍, പി.കെ ഫിറോസ്, എന്നിവരുടെ ഒക്കെ പരാജയം അതാണ് സൂചിപ്പിക്കുന്നത്.
പാലക്കട്ടെ ‘മുഖ്യമന്ത്രി’ യെപോലെയുള്ള അധികാരിമോഹികളായ ടെക്നോക്രാറ്റ് / ബ്യൂറോക്രാറ്റ്/ സിനിമ താരങ്ങളെക്കാള്‍ എത്രയോ നല്ല മനുഷ്യരാണ് ഏതൊരു പാര്‍ട്ടിയിലെയും ഏതൊരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനും. ജേക്കബ് തോമസ്, അല്‍ഫോസ് കണ്ണന്താനം, കെ.എസ് രാധാകൃഷ്ണന്‍, സുരേഷ് ഗോപി, ധര്‍മ്മജന്‍, ഫിറോസ് കുന്നുംപറമ്ബില്‍, കൃഷ്ണകുമാര്‍ എന്നീ അരാഷ്ട്രീയ അധികാരമോഹികളെ തൂക്കിയെറിഞ്ഞ മലയാളിയാണ് മലയാളി.
മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചു വിടുന്നതത്രയും കള്ളങ്ങള്‍ ആണെന്ന് കോണ്‍ഗ്രസുകാര്‍ക്കു പോലും പച്ചവെള്ളം പോലെ അറിയാമായിരുന്നു. അതുകൊണ്ടാണ് തുടര്‍ഭരണം ഉണ്ടാവും എന്ന് അവരുടെ ചാനലുകള്‍ മുന്നറിയിപ്പ് കൊടുത്തിട്ടും കോണ്‍ഗ്രസുകാര്‍ അത് ഒട്ടുമേ വിശ്വസിക്കാതെ ഇരുന്നത്. അതും മറ്റൊരു കള്ളം എന്ന് അവര്‍ വിചാരിച്ചു പോയി.
രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധനും പേരിനൊപ്പം ബ്രാ കൊണ്ടു നടക്കുന്ന ഐ.എ.എസ് കാരനും ഓരോ പൂച്ചെണ്ട്.
നിരീക്ഷകര്‍ എന്ന പേരില്‍ ചാനലുകളില്‍ വന്നിരുന്ന് മോങ്ങുന്നവരുടെ ന്യായവാദങ്ങളാണ് ഇനി കേള്‍ക്കേണ്ടത്. അതില്‍ ഷാജഹാന്‍ എന്ന വിദ്വാന് ആരെങ്കിലും ഒരു പൂവന്‍ പഴം വാങ്ങി കൊടുക്കണം.
ഇനി എന്റെ വിചാരത്തിലെ പുതിയ മന്ത്രിസഭ :
പിണറായി വിജയന്‍, കെ.കെ. ശൈലജ, എ.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, കാനത്തില്‍ ജമീല, എം.എം മണി, എം.ബി. രാജേഷ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്.
ഇ.ചന്ദ്രശേഖരന്‍, പി. ബാലചന്ദ്രന്‍, പി. പ്രസാദ്, ചിഞ്ചുറാണി
റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്.
മാത്യു ടി തോമസ്.
കെ.ബി. ഗണേഷ് കുമാര്‍.
കെ.ടി ജലീല്‍ (സ്പീക്കര്‍ ) വീണ ജോര്‍ജ് (ഡപ്യുട്ടി സ്പീക്കര്‍)
ചീഫ് വിപ്പ് : തോട്ടത്തില്‍ രവീന്ദ്രന്‍
രണ്ടാം ടേം മോശമാകുന്ന ഒരു പ്രവണത പൊതുവേ കാണാറുണ്ട്. അതുകൊണ്ട് സൂക്ഷ്മതയോടെ ഭരിച്ചാല്‍ സര്‍ക്കാരിനു കൊള്ളാം. ഇക്കാണുന്ന ഭൂരിപക്ഷം ഒക്കെ തൂക്കിയെറിയാന്‍ മലയാളിക്ക് ഒരു നിമിഷം മതി.

Related Articles

Back to top button