മ്യൂസിയങ്ങള്‍ക്കുമുണ്ട് ഒരു ദിനം. മെയ് 18 എല്ലാവര്‍ഷവും അന്തര്‍ദേശീയ മ്യൂസിയം ദിനമായി ആചരിക്കുന്നു -1977 മുതല്‍.
ഇന്ത്യയിലെ ആദ്യത്തെ നൃത്തമ്യൂസിയമാണ് തിരുവനന്തപുരം വട്ടിയൂർ കാവിലെ ഗുരുഗോപിനാഥ് ദേശീയ നൃത്ത മ്യൂസിയം .കൊല്ലത്താണ് ഇന്ത്യയിലെ ഏക പോലീസ് മ്യൂസിയം ഉള്ളത് .
മ്യൂസിയമാണ് കാഴ്ചബംഗ്ളാവ്. കാഴ്ചബംഗ്ളാവ് എന്ന വാക്ക് പക്ഷെ മലയാളത്തിന് അപരിചിതമായി മാറി യിരിക്കുന്നു
സാംസ്കാരിക വിനിമയത്തിനുള്ള പ്രധാന ഉപാധികളിലൊന്നാണ് കാഴ്ച ബംഗ്ളാവ്. സംസ്കാരങ്ങളെ പുഷ്ടിപ്പെടുത്താനും പരസ്പര ധാരണ വളര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ സഹകരണവും സമാധാനവും വളര്‍ത്താനും കാഴ്ച ബംഗ്ളാവുകള്‍ ഉപകരിക്കുന്നു എന്നാണ് അന്തര്‍ദേശീയ കൗണ്‍സില്‍ ഓഫ് മ്യൂസിയം വിലയിരുത്തുന്നത്.
ഓരോ വര്‍ഷവും ഓരോ വിഷയങ്ങള്‍ക്ക് (തീമുകള്‍ക്ക്) പ്രാധാന്യം നല്‍കിയാണ് മ്യൂസിയം ദിനം ആചരിക്കുക പതിവ്. അന്തര്‍ദേശീയ കൗണ്‍സില്‍സ് ഓഫ് മ്യൂസിയം ആണ് ലോകമെമ്പാടും മ്യൂസിയം ദിനം ആചരിക്കുന്നത്. ഫ്രാന്‍സിലെ മ്യൂസിയം ഡയറക്ടറേറ്റും മൂസീസ് നാഷണോക്സ് റീ യൂണിയനും ഇതിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു.
മ്യൂസിയങ്ങള്‍ ഉണ്ടാവുന്നത് ഇന്നത്തേക്ക് വേണ്ടിയല്ല. നാളത്തേക്കു വേണ്ടിയാണ്. വരും തലമുറയ്ക്കാണ് മ്യൂസിയങ്ങളുടെ ആവശ്യകതയും സഹായവും കൂടുതൽ വേണ്ടിവരുക
ഗുരുഗോപിനാഥ് നൃത്തമ്യൂസിയം
കേരളനടനത്തിന്റെ ആചാര്യനും പ്രശസ്ത നര്‍ത്തകനുമായ ഗുരു ഗോപിനാഥിന്റെ പേരിൽ തിരുവനന്തപുരത്തെ വട്ടിയൂര്‍കാവിലാണ് ‘ദേശീയ നൃത്ത മ്യൂസിയം’ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലാണ് ‘ദേശീയ നൃത്ത മ്യൂസിയം’
മ്യൂസിയത്തിലെ ഗാലറികളില്‍ വിവിധ നൃത്ത രൂപങ്ങളുടെ ഉത്ഭവും വികാസവും വേഷവിധാനങ്ങളുമെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഓരോ നൃത്തരൂപത്തെയും വെളിച്ചവും ശബ്ദവും ദൃശ്യവും കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തിലാണ് പ്രദര്‍ശനമൊരുക്കിയത് . ഇതിനായി പ്രത്യേക ഓഡിയോ വിഷ്വല്‍ സംവിധാനവും ഉണ്ട് .
മ്യൂസിയം ഗാലറിയിലേക്കുള്ള പ്രദര്‍ശന വസ്തുക്കള്‍ പ്രശസ്തരായ നര്‍ത്തകരും ഗുരുക്കന്‍മാരുമാണ് സംഭാവന ചെയ്യുന്നത്. ഗുരു വാല്‍മീകി ബാനര്‍ജി, വിപി ധനഞ്ജയന്‍, ഗുരു ഗോപാലകൃഷ്ണന്‍, കമലാഹാസന്‍, ശോഭന, പദ്മാ സുബ്രമഹ്‌ണ്യം, യാമിനി കൃഷ്ണമൂര്‍ത്തി, ദക്ഷാ സേത്ത് തുടങ്ങിയ നൃത്തരംഗത്തെ പ്രമുഖര്‍ തങ്ങളുടെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള വസ്തുക്കള്‍ മ്യൂസിയത്തിന് കൈമാറാമെന്ന് സമ്മതിച്ചിട്ടുണ്ട് .
നിരൂപകനും നര്‍ത്തകനുമായിരുന്ന മോഹന്‍കോക്കര്‍ താന്‍ ശേഖരിച്ച എല്ലാ നൃത്തസംബന്ധിയായ രേഖകളും വസ്‌തുക്കളും ചെന്നൈയിലെ വസതിയില്‍ സ്വകാര്യമായി സംരക്ഷിച്ചിരുന്നു. കോക്കറുടെ ശേഖരത്തിൽ കുറെ ഭാഗം നടനഗ്രാമത്തിന് കൈമാറാമെന്ന് ഭാര്യയും നര്‍ത്തകിയുമായ സരോജയും മകന്‍ പ്രഫ. ആഷിക് മോഹന്‍ കോക്കറും വാഗ്ദാനം നല്‍കിയിട്ടുണ്ട്