നീ
കേവലം ഒരു മരമല്ലായിരുന്നു
ഒരു നാടിന്റെ
സ്വകാര്യ അഹങ്കാരമോ
തലയെടുപ്പോ ആയിരുന്നു.
ബാല്യം മുതലേ
നീ ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു,
നാടിന്റെ അടയാളമായിരുന്നു.
ഞാൻ ആദ്യമായി കാണുമ്പോഴും നിന്റെ തലയെടുപ്പ് ഇതുതന്നെയായിരുന്നു.
ഡിസംബർ 16 എന്ന ഒരു ദിനം
നീയായിരുന്നു ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം. കതിനവെടിക്കും ചെണ്ടമേളത്തിനുമൊപ്പം ഒരു ജനതതിയുടെ കണ്ണുകൾ
മെല്ലെ മെല്ലെ
മുകളിലേക്കുയരുമ്പോൾ
വിശുദ്ധിയുടെ
ആറു ദിനങ്ങൾക്ക് തുടക്കമാവുകയായിരുന്നു.
തോമാശ്ലീഹായുടെ
കൊടിക്കൂറ ഏന്തി
സർവ്വസൈന്യാധിപനെ പോലെ നീ നിൽക്കുമ്പോൾ
നാടുമുഴുവൻ
അനുഗ്രഹിക്കപ്പെടുയായിരുന്നുവല്ലോ.
അവസാന വർഷം
തിരുനാൾ ശേഷം
തോമാശ്ലീഹായുടെ
കൊടി ഇറക്കാൻ
കഴിയാത്ത വിധം
നീ നിന്നോട് ചേർത്തു വെച്ചത്
ഇതു കൊണ്ടായിരുന്നോ.
ആ കൊടിയുമായുള്ള നിന്റെ ആത്മബന്ധം
ഞാനിപ്പോൾ തിരിച്ചറിയുന്നു….
കണ്ണിൽ നനവ് പടരുമ്പോൾ
പള്ളിമുറ്റത്ത് നീ ഇല്ലാതാകുന്ന
മനസ്സിന്റ നഷ്ടബോധം
ഹൃദയത്തിൽ എവിടെയോ ഒരു സൂചികൊണ്ട് എന്നപോലെ വേദനിപ്പിക്കുന്നു. വീഴ്ചയിൽ പോലും നീ ആരെയും വേദനിപ്പിച്ചില്ല….
നിനക്കൊരു പകരക്കാരൻ, അത് ഞങ്ങൾക്ക് ചിന്തിക്കാനാവില്ല….
അതെ നീ ഞങ്ങളുടെ വികാരമായിരുന്നു…..
അടുത്ത ഒരു ഡിസംബർ 16…..
അത് ചങ്കിൽ തറക്കുന്ന ഒരു വേദനയായി നിൽക്കുന്നു…..
ഇത്രകാലം ഞങ്ങളോടൊപ്പം ഞങ്ങൾക്കുവേണ്ടി നിന്നതിന് നന്ദി… നന്ദി…. നന്ദി.