അനൂപ്
മാവേലിക്കര- ട്രെയിൻ മാർഗം ഡൽഹിയിൽ നിന്ന് എത്തിയവരെ കെ.എസ്.ആർ.ടി.സി ബസിൽ മാവേലിക്കരയിൽ എത്തിച്ചപ്പോൾ നിരീക്ഷണത്തിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ഇന്നലെ വൈകിട്ട് 5.30നാണ് ആലപ്പുഴയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ ഡൽഹിയിൽ നിന്ന് ട്രെയിനിലെത്തിയവരെ മാവേലിക്കരയിൽ കൊണ്ടുവന്നത്. സ്റ്റാൻഡിനുള്ളിലേക്ക് ഓടിച്ചു കയറ്റിയ ബസ് കെ.എസ്.ആർ.ടി.സി അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുറത്തിറക്കി റോഡരുകിൽ നിർത്തിയിട്ടു.
വന്നവരെല്ലാം ഹോം ക്വാറന്റൈനിൽ പോകേണ്ടവരാണെന്നും അവരെ വിളിക്കാൻ ആളുകൾ വരുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഫോണിലൂടെ അറിയിച്ചു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് അധികൃതർ പോലും സ്ഥലത്തെത്തിയില്ല. ചെങ്ങന്നൂർ, മാന്നാർ, തിരുവല്ല നിരണം, ഓലകെട്ടിയമ്പലം, തെക്കേക്കര, ചെന്നിത്തല പ്രദേശങ്ങളിൽ പോകേണ്ടിയവരായിരുന്നു യാത്രക്കാർ. ഒടുവിൽ മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ ഫോണിൽ നേരിട്ട് വീട്ടുകാരെ വിളിപ്പിച്ചുവരുത്തി പോകുകയായിരുന്നു. ബാക്കി യാത്രക്കാരുമായി രാത്രി 7.10നാണ് ബസ് ചെങ്ങന്നൂരിലേക്ക് പോയത്.