ബിനു കല്ലാര്‍
കോയമ്പത്തൂരിൽ നിന്ന് നടന്ന് കേരളത്തിലേയ്ക്ക് രഹസ്യമായി കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രാമക്കൽമേട്ടിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്. കോയമ്പത്തൂരിൽ സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്ന പാർത്ഥിപനെയാണ് പിടി കൂടിയത്.
ലോക്ക് ഡൗൺ കാലത്ത് ഇയാളുടെ ജോലി നഷ്ടമായിരുന്നു. തുടർന്ന് ഇയാൾ വണ്ടൻമേട്ടിൽ താമസിയ്ക്കുന്ന മാതാവിന്റെയും സഹോദരന്റെയും അടുത്തെത്താൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഇയാൾ കോയമ്പത്തൂരിൽ നിന്ന് രാമക്കൽമേട്ടിലേയ്ക്ക് നടന്നെത്തിയത്.
പകൽ മുഴുവനും കുറ്റിക്കാട്ടിൽ ഒളിഞ്ഞിരുന്ന് രാത്രി വൈകി അതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ഇയാളുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞ് അതിർത്തിയിൽ പരിശോധന നടത്തിയിരുന്ന ജാഗ്രതാ സമിതി അംഗങ്ങളും പൊലീസും ചേർന്ന് ഇയാളെ കണ്ടെത്തി.
യുവാവ് ഭക്ഷണം കഴിയ്ക്കാതെ അവശ നിലയിലായിരുന്നു. സമാന്തര പാത വഴി അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ തിരിച്ച് അയക്കാൻ അധികൃതർ തീരുമാനിച്ചിരുന്നെങ്കിലും പാർത്ഥിപൻ അവശ നിലയിലായിരുന്നതിനാൽ നെടുങ്കണ്ടത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.