കോവിഡിനൊപ്പം ജീവിതമെന്ന ആശയത്തെ ഉള്‍ക്കൊണ്ട് ജനജീവിതം കന്യാകുമാരി ജില്ലയില്‍ സാധാരണഗതിയിലേക്ക് നീങ്ങുന്നു. പൊതുഗതാഗതവും ശീതീകരിച്ച മാളുകളും കടകളും സിനിമാശാലകളും തുറന്നില്ലെന്നത് ഒഴിച്ചാല്‍ മറ്റെല്ലാം സാധാരണഗതിയിലേക്ക് മാറി.
ജില്ലയില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ സ്വന്തം വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് യാത്രയാകാം.ശനിയാഴ്ച മുതല്‍ ഓട്ടോകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരാളുമായി യാത്രക്ക് അനുവാദം നല്‍കിയിരുന്നു. ബാര്‍ബര്‍ ഷോപ്പുകള്‍ ജില്ലയൊട്ടാകെ റെഡ്‌സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും.
കളിയിക്കാവിള, ആരുവാമൊഴി, കൊല്ലങ്കോട്, കന്യാകുമാരി തുടങ്ങിയ ഭാഗങ്ങളിലാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഘട്ടത്തിന് ശേഷം സമ്പര്‍ക്കം വഴിയുള്ള വ്യാപനം കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആകെയുള്ള 49 രോഗികളില്‍ 27 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 21 പേരാണ് ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ ചികിത്സയില്‍ ഉള്ളത്.
ചെന്നൈ, മഹാരാഷ്ട്ര, മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. അര്‍ബുദരോഗം ബാധിച്ച് ചെന്നൈയില്‍നിന്ന് വന്ന ഒരു കോവിഡ് രോഗി മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു.