അഖിൽ ജെ എൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂര്‍ കൊല്ലം നാല് വീതം, കാസര്‍കോട് ആലപ്പുഴ മൂന്ന് വീതവും പോസിറ്റീവ് ആയി. 27 പേര്‍ വിദേശത്ത് നിന്ന് വന്നു. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്ബര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു.
963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേര്‍ ചികിത്സയില്‍. നിരീക്ഷണത്തിലുള്ളത് 104333 പേര്‍. 103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 808 പേര്‍ ആശുപത്രികളില്‍. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
56704 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8599 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 8174 എണ്ണം നെഗറ്റീവാണ്. 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടുകളായി.
കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും
മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്:
കണ്ണൂര്‍ ധര്‍മ്മടം സ്വദേശി 61 കാരിയായ ആസിയ മരണമടഞ്ഞു. ഇതുവരെ ആറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആസിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം സഹോദരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കേരളം കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു.
സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണത്തിനും എംപിമാരോടും എംഎല്‍എമാരോടും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സര്‍ക്കാര്‍ നടപടികള്‍ക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പിന്തുണ അറിയിച്ചു. മഹാമാരി നേരിടാന്‍ കേരളം തുടര്‍ന്നും ഒറ്റക്കെട്ടായി പോകണമെന്ന വികാരം എല്ലാവരും പങ്കുവച്ചു. ജാഗ്രത ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശവും ലഭിച്ചു
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്തല കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. വാര്‍ഡ് തല സമിതിക്ക് മുകളില്‍ പഞ്ചായത്ത് തല കമ്മിറ്റികളുണ്ട്. ഇവരുടെ പ്രവര്‍ത്തനത്തിന് പിന്തുണ ജനപ്രതിനിധികളോട് തേടി.
വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം കേന്ദ്രം ഏഡര്‍പ്പെടുത്തുന്നുണ്ട്. മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ആദ്യം പരിഗണിക്കണം. കൊവിഡ് തീവ്രമായ സ്ഥലങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അവരിങ്ങോട്ട് വരേണ്ടെന്ന സമീപനം ഉണ്ടാകില്ല
വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ തുടര്‍ന്ന് പഠിക്കാം. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. അന്തര്‍ജില്ലാ ജല ഗതാഗതം അന്തര്‍ ജില്ലാ ബസ് ഗതാഗതം ആരംഭിക്കുമ്ബോള്‍ പരിശോധിക്കും.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തിരികെ പോകാന്‍ യാത്രാ സൗകര്യം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ടില്‍ നിന്ന് വരുന്നവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
പുറത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്ബോള്‍ പാസിന്റെയും മറ്റ് കാര്യങ്ങളുടെയും ചെലവ് കരാറുകാര്‍ തന്നെ വഹിക്കണം. കൊവിഡ് ടെസ്റ്റ് ചെലവടക്കം. കൊവിഡ് തടയാനുള്ള ശ്രമങ്ങള്‍ നല്ല ഫലം ചെയ്തു. കേരളം ഇതിനായി ഒന്നിച്ചുനിന്നു. രോഗവ്യാപനം തടയാനായി. സംസ്ഥാനത്ത് ചികിത്സയില്‍ ഉണ്ടായിരുന്നവരുടെ എണ്ണം 16 ലേക്ക് ചുരുങ്ങിയിരുന്നു. തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ എല്ലാം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികളാകെ ഒന്നിച്ച് എത്തിയാല്‍ വലിയ പ്രശ്നമുണ്ടാകും.
ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനഹ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം.
മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേര്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1.01 ലക്ഷം പേര്‍ വന്നു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേര്‍ തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തു. 11000 പേര്‍ സംസ്ഥാനത്ത് എത്തി. പ്രവാസികള്‍ക്കായി ചില ക്രമീകരണങ്ങള്‍ വേണം. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളില്‍ നിന്നടക്കം ആളുകള്‍ വരുന്നു. മറ്റിടങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിന് മുന്‍പ് ഇവിടെ ചികിത്സയില്‍ ഉമ്ടായിരുന്നത് 16 പേരാണ്. എന്നാലിന്നലെ 415 പേരായി ചികിത്സയില്‍. രോഗികളുടെ എണ്ണം സ്വാഭാവികമായി വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 72 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 71 പേര്‍ക്കും കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നെത്തിയ 133 പേര്‍ക്ക് രോഗബാധ ഉണ്ടായി. യുഎഇയില്‍ നിന്നും കുവൈറ്റില്‍ നിന്നും കൂടുതല്‍ രോഗികള്‍. തീവ്ര മേഖലയില്‍ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കും. ആരെയും പുറന്തള്ളില്ല.