ദുബൈ: ആരോഗ്യ ടൂറിസം രംഗത്തെ വികസനത്തിന് കേന്ദ്ര സര്‍ക്കാറിന്‍റെ ആയുഷ് മെഡിക്കല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. ശനിയാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ ആല്‍ മക്തൂം ഹാളില്‍ ആരംഭിച്ച രണ്ടാമത് രാജ്യാന്തര ആയുഷ് കോണ്‍ഫറൻസും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതില്‍ ആരോഗ്യ ടൂറിസത്തിന് ഏറെ പ്രാധാന്യമുണ്ട്. പാരമ്ബര്യ, ബദല്‍ ആരോഗ്യ ചികിത്സാ രീതികള്‍ക്ക് ആഗോള തലത്തില്‍ വലിയ വിപണി സാധ്യതയാണുള്ളത്. 2050ഓടെ ഈ മേഖലയിലെ വളര്‍ച്ച ഏഴുലക്ഷം കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാരമ്ബര്യ ചികിത്സാ രീതികള്‍ക്കും മരുന്നുകള്‍ക്കും അംഗീകാരം നല്‍കി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന യു.എ.ഇ സര്‍ക്കാറിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. പരമ്ബരാഗത മരുന്ന് വ്യവസായ രംഗത്തും ആരോഗ്യ ടൂറിസം രംഗത്തും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതില്‍ ആയുഷ് കോണ്‍ഫറൻസുകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവൻ, ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി ഭിശ്വജിത് കുമാര്‍ സിങ്, സയൻസ് ഇന്ത്യ ഫോറം യു.എ.ഇ പ്രസിഡന്‍റ് ഡോ. സതീഷ് കൃഷ്ണൻ, ആയുഷ് ജന. സെക്രട്ടറി ഡോ. ശ്യാം വി.എല്‍, സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരിയും രണ്ടാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറൻസ് ആൻഡ് എക്സിബിഷൻ ചെയര്‍മാനുമായ സിദ്ധാര്‍ഥ് ബാലചന്ദ്രൻ, വിജ്ഞാന ഭാരതി പ്രസിഡന്‍റ് ഡോ. ശേഖര്‍ സി. മാണ്ഡെ, വിജ്ഞാന ഭാരതി രക്ഷാധികാരി ഡോ. സുനില്‍ അംബേദ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് സയൻസ് ഇന്ത്യ ഫോറമാണ് പരിപാടിയുടെ സംഘാടകര്‍. ഇന്ത്യൻ പാരമ്ബര്യ ചികിത്സാ രീതികളായ ആയുര്‍വേദ, യോഗ, നാച്വറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തുന്ന പരിപാടി തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കും.