പ്രജീഷ് വള്ള്യായി
ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ് ഇത്രയും കേസുകള്‍ ഒറ്റ ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 6000 ത്തിലധികം പുതിയ കേസുകൾ വീതമാണ് ഇന്ത്യയില്‍ ഓരോ ദിവസവും സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.
ലോകത്ത് കോവിഡ് ഗുരുതരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യ. 265 പേരാണ് ഒറ്റ ദിവസം ഇന്ത്യയില്‍ മരിച്ചത്. ആശങ്കപ്പെടുത്തുന്ന കണക്കാണിത്. യുഎസ്- 1212, ബ്രസീല്‍-1180, മെക്‌സിക്കോ-447, യുകെ-324 എന്നിങ്ങനെ പോകുന്നു ലോകത്ത് 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ കണക്കുകള്‍.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 62,228 ആയി. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ വലിയൊരു കണക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ്. രാജ്യത്തെ പകുതിയോടടുത്ത് കോവിഡ് മരണവും മഹാരാഷ്ട്രയിലാണ്