KeralaLatest

ബിലാൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം :പിതാവ്

“Manju”

 

കോട്ടയം.• വീട്ടമ്മയുടെ കൊലപാതകത്തിൽ അറസ്റ്റിലായ ബിലാൽ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്ന് പിതാവ് നിസാം ഹമീദ് . ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബിലാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ മറ്റു സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ ഫോൺ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്ന് മനസിലാക്കുന്നത്.

ബിലാലിനെക്കുറിച്ചോർത്ത് കരയാത്ത ഒരാളും കുടുംബത്തിലില്ല. വിലകൂടിയ വസ്തുക്കൾ പലതും വാങ്ങിക്കൊടുത്തിരുന്നു. മുമ്പ് ബിലാലിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. ബിലാൽ ചെറുപ്പം മുതൽ പ്രത്യേക പ്രകൃതക്കാരനാണ്. കൊലപാതക വാർത്ത അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊല ചെയ്തത് ബിലാലാണെങ്കിൽ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.
‍കൊലക്കേസുമായി ബന്ധപ്പെട്ട കാർ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ചെയാണ് രേഖപ്പെടുത്തിയത്. മറ്റു ചില കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭർത്താവ് എം.എ.അബ്ദുൽ സാലി മെഡിക്കൽ‌ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു 28 പവൻ കണ്ടെത്തി. 55 പവനോളമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സിസിടിവിയിൽ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.

Related Articles

Back to top button