KeralaLatest

കണ്ടെയ്ന്‍മെന്റ് സോണുകളിലെ മുപ്പത് ശതമാനം പേരും കൊവിഡ് രോഗികള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയെങ്കിലും കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച്‌ വരികയണ്. കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ജനസംഖ്യയിലെ മൂന്നിലൊന്ന് പേരും ഇതിനോടകം കൊവിഡ് രോഗികളായി തീര്‍ന്നിട്ടുണ്ടാകാമെന്ന് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നു. ഇതില്‍ത്തന്നെ പലരും രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി ഐ.സി.എം.ആര്‍ നടത്തുന്ന ആദ്യ സിറോ സര്‍വേയിലൂടെ കണ്ടെത്തിയ റിപ്പോര്‍ട്ടാണിത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ 15മുതല്‍ 30 ശതമാനം വരെ ജനങ്ങള്‍ രോഗബാധിതരായെന്നാണ് സര്‍വെ പറയുന്നത്. ഹോട്ട് സ്‌പോട്ടുകളിലെ ആളുകളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. 10 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നായി 500 സാമ്പിളുകള്‍ ശേഖരിച്ചു എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബയ്, പുനെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ജയ്‌പൂര്‍ തുടങ്ങിയ രാജ്യത്തെ ഹോട്ട് സ്പോട്ടുകളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ്. 70 ജില്ലകളില്‍ നിന്നായി 24000 സാമ്പിളുകള്‍ ശേഖരിച്ചാണ് ഐ.സി.എം.ആര്‍ നിലവിലെ സര്‍വെ നടത്തിയത്.
നേരത്തെ രാജ്യത്തെ രോഗവ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐ.സി.എം.ആര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐ.സി.എം.ആര്‍ പൈലറ്റ് സര്‍വേ നടത്തിയത്.
ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിദ്ധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐ.ജി.ജി. കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാദ്ധ്യത മനസിലാക്കാന്‍ സാധിക്കും. നിരവധി വൈറല്‍ അണുബാധകള്‍ ഇത്തരത്തില്‍ കണ്ടെത്താറുണ്ട്.
അഞ്ച് മുതല്‍ ഏഴ് ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകള്‍ ഉപയോഗപ്രദമാണ്. കൊവിഡ് രോഗബാധിതനായ ഒരാളില്‍ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിദ്ധ്യം ശരീരത്തില്‍ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. രോഗംവന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവില്‍ ഗുരുതരമായി കൊവിഡ് ബാധിച്ച ഒരാളില്‍ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താന്‍ കഴിയില്ല.

Related Articles

Back to top button