IndiaLatest

ക്രൂഡോയില്‍ വില മേലോട്ട്; ഇന്ധനവില കൂടും

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില കൂടുമ്പോള്‍ കൈ പൊള്ളുന്നത് ജനത്തിന്. ഇതേസമയം, സര്‍ക്കാരും എണ്ണക്കമ്പനികളും കൊയ്യുന്നത് വന്‍ സാമ്പത്തിക നേട്ടം. മാ‌ര്‍ച്ച്‌ 14ന് കേന്ദ്രം പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി ലിറ്ററിന് മൂന്നുരൂപ വീതം കൂട്ടിയിരുന്നു. പുറമേ, മേയ് ആറിന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടി.
ഈയിനത്തില്‍, മാര്‍ച്ച്‌ 14 മുതല്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നേടിയ അധിക വരുമാനം രണ്ടുലക്ഷം കോടി രൂപയാണ്. ബി.എസ്-4ല്‍ നിന്ന് ബി.എസ്-6ലേക്കുള്ള അപ്‌ഗ്രേഡിംഗിന് എണ്ണക്കമ്പനികള്‍ക്ക് ചെലവായത് ലിറ്ററിന് ഒരു രൂപ വീതമാണ്. ക്രൂഡോയില്‍ വില കുറഞ്ഞതിന് ആനുപാതികമായ ഇളവ്, ഉപഭോക്താക്കള്‍ക്ക് കൈമാറാതെ ഈ ചെലവും കേന്ദ്രം അടിച്ചേല്‍പ്പിച്ച എക്‌സൈസ് നികുതി ബാദ്ധ്യതയും എണ്ണക്കമ്പനികളും നികത്തി.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ബ്രെന്റ് ക്രൂഡോയിലാണ് ഇന്ത്യ വാങ്ങുന്നത്. ആഗോള ലോക്ക്ഡൗണ്‍ മൂലം, ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ഏപ്രിലില്‍ ബ്രെന്റ് ക്രൂഡ് വില 20 ഡോളറിന് താഴെ എത്തിയിരുന്നു. ഇക്കാലയളവില്‍, ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി കുറയേണ്ടതാണെങ്കിലും ലോക്ക്ഡൗണായതിനാല്‍ എണ്ണക്കമ്പനികള്‍ വില പരിഷ്‌കരിച്ചില്ല. നികുതി വരുമാനം കുറയാതിരിക്കാന്‍, ഇക്കാലയളവില്‍ കേന്ദ്രം എക്‌സൈസ് നികുതി കുത്തനെ കൂട്ടിയതും ആനുപാതിക വിലയിളവില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റി.
ഇന്ത്യയടക്കം പ്രമുഖ ഉപഭോഗ രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ, ഇന്ധന ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഇതു മുതലെടുത്ത്, ഉത്‌പാദനം വെട്ടിക്കുറച്ച്‌, വില കൂട്ടാനുള്ള തന്ത്രപരമായ തീരുമാനം എണ്ണ കയറ്റുമതി രാജ്യങ്ങളും എടുത്തിട്ടുണ്ട്. ഈവര്‍ഷം ഡിസംബര്‍ വരെ വെട്ടിക്കുറയ്ക്കല്‍ തുടരും. ക്രൂഡ് വില ബാരലിന് 50 ഡോളറിലെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം.

ക്രൂഡോയില്‍ വില ബാരലിന് 60 ഡോളറില്‍ നിന്ന് 30 ഡോളറിലെത്തിയാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപയെങ്കിലും കുറയണം. പക്ഷേ, എക്‌സൈസ് നികുതി വര്‍ദ്ധനമൂലം അതുണ്ടായില്ല.
• മാര്‍ച്ച്‌ 16ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് : $26.69; പെട്രോള്‍ : ₹72.99, ഡീസല്‍ : ₹67.19
• ഇന്നലെ ബ്രെന്റ് ക്രൂഡ് വില $40.72; പെട്രോള്‍ : ₹74.72, ഡീസല്‍ : ₹68.86
• ഏപ്രിലില്‍ ബ്രെന്റ് വില 20 ഡോളറിന് താഴെയെത്തിയിരുന്നു; പക്ഷേ, ഇന്ത്യയില്‍ ഇന്ധവില മാറിയില്ല.
• കേന്ദ്രം എക്സൈസ് നികുതി കൂട്ടിയിരുന്നില്ലെങ്കില്‍ പെട്രോളിനും ഡീസലിനും 10 രൂപയെങ്കിലും കുറയുമായിരുന്നു.
മാര്‍ച്ച്‌ 14നും മേയ് ആറിനും പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കൂട്ടിയ കേന്ദ്രം അന്നുമുതല്‍ ഇതുവരെ നേടിയ അധിക വരുമാനം രണ്ടുലക്ഷം കോടി രൂപ.
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബാരലിന് 40.75 ഡോളറിനാണ് ഇന്ത്യ ബ്രെന്റ് ക്രൂഡ് വാങ്ങുന്നത്. മേയ് 11ന് 26 ഡോളറായിരുന്നു ഇന്ത്യയുടെ വാങ്ങല്‍വില.
ക്രൂഡ് വില കുറയുമ്പോള്‍ ആനുപാതികമായി എക്‌സൈസ് നികുതി കൂട്ടുന്ന കേന്ദ്രം, വില കൂടുമ്പോള്‍ നികുതി കുറച്ചാല്‍ പെട്രോള്‍, ഡീസല്‍ വില താഴും.
• 2014ല്‍ പെട്രോളിന് എക്‌സൈസ് നികുതി : ₹9.48; ഡീസലിന് : ₹3.56
• ഇപ്പോള്‍ പെട്രോള്‍ : ₹32.98, ഡീസല്‍ : ₹31.83

Related Articles

Back to top button