ടി.വി യുമായി എത്തിയത് ജഡ്ജി
അനൂപ് എം. സി
കീർത്തനക്കും കൃഷ്ണജക്കും കൃഷ്ണപ്രിയക്കും ആഹ്ളാദം.നിനച്ചിരിക്കാതെ വീട്ടിൽ വന്ന അതിഥിയെക്കണ്ട് ബളാൽ കല്ലഞ്ചിറ വീട്ടിൽ അംബികയും മൂന്നു പെൺമക്കളും അമ്പരന്നു. ഹൊസ്ദുർഗ് ലീഗൽ സർവീസസ് കമ്മറ്റിചെയർമാനും സബ് ജഡ്ജിയുമായ കെ.വിദ്യാധരനായിരുന്നു അത് . വെറും കൈയോടെയായിരുന്നില്ല ആ വരവ് .ഒരു പുത്തൻ ടി.വി യും കൊണ്ടായിരുന്നു . മൊബൈൽ ഫോണോ ടി.വിയോ തൊട്ടടുത്ത് ഓൺലൈൻ പഠന സൗകര്യങ്ങളോ ഇല്ലാതെ വിഷമിക്കുന്ന ബളാൽ ഹൈ സ്കളിലെ കൃഷ്ണപ്രിയ, പരവനടുക്കം എം ആർ എച്ച് എസിലെ കീർത്തന, കൃഷ്ണ ജ എന്നിവരുടെ വിവരങ്ങൾ അദ്ധ്യാപകരിൽ നിന്നും പാരാലിഗൽ വളണ്ടിയറിൽ നിന്നും അറിഞ്ഞാ ണ് ജഡ്ജിയുടെ വരവ്.
പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ് അംബികയുടെ കുടുംബം . ഭർത്താവ് എട്ട് മാസം മുമ്പ് കാൻസർ ബാധിച്ചു മരിച്ചു. പണി പൂർത്തിയാകാത്ത മൺകട്ടകൾ കൊണ്ടുണ്ടാക്കിയ വീടാണ് അംബികയ്ക്ക്. വൈദ്യുതി ഉണ്ടെങ്കിലും ഒരു ടി.വി. വാങ്ങാൻ ഉള്ള തുക സ്വരൂപിക്കാൻ ബീഡി തെറുത്തു ഉപജീവനം കഴിക്കുന്ന അംബികക്കാവുമായിരുന്നില്ല. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബാണ് ടി.വി, അബികയ്ക്കും കുട്ടികൾക്കുമായി ലീഗൽ സർവിസസ് കമ്മിറ്റിക്ക് കൈമാറിയത്. സബ് ജഡ്‌ജി ആയത് കുടുംബത്തിന് കൈമാറി. റോട്ടറി കളബ്ബിൻ്റെ ഭരവാഹികളായ ഗിരിഷ് നായക് ,വിനോദ്.എം, മുകുന്ദറായ പ്രഭു , അഡ്വ.കെ.രാധാകൃഷ്ണൻ,പാര ലീഗൽ വളണ്ടിയർ കെ. മഹേശ്വരി, എച്ച്.വി.ദയാനന്ദ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.