മുംബൈ,ചെന്നൈ, ബെംഗളൂരു• 3721 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതർ 1,35,796. മരണനിരക്ക് നൂറിനു മുകളിൽ തുടരുന്നതിനിടെ ഇന്നലെ മരിച്ചത് 62 പേർ. ആകെ മരണം 6283. കോവിഡ് ചികിത്സയിലായിരുന്ന സാമൂഹികക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെ ആശുപത്രി വിട്ടു.
ധാരാവിയിൽ ഇന്നലെ 14 പേർക്കു കോവിഡ്. സംസ്ഥാനത്തെ കോവിഡ് പരിശോധന ഇരട്ടിയാക്കി.
5 ദിവസത്തിനിടെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത് 10,000 പേർക്ക്. ഒരു ദിവസത്തെ ഉയർന്ന സംഖ്യ രേഖപ്പെടുത്തിയ ഇന്നലെ 2710 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 62087. ചെന്നൈയിൽ രോഗികൾ 42752. ഡിഎംകെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറി എൽ.ബലരാമൻ (76) കോവിഡ് ബാധിച്ചു മരിച്ചു. 37 പേർ കൂടി മരിച്ചതോടെ ആകെ മരണം 794. ഇതിൽ 623 എണ്ണവും ചെന്നൈയിൽ.
സെക്രട്ടേറിയറ്റിലെ ക്യാംപ് ഓഫിസിലെ 5 ജീവനക്കാർക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോവിഡ് പരിശോധനയ്ക്കു വിധേയനായ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയുടെ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള മന്ത്രി കെ.പി. അൻപഴകൻ, എംഎൽഎമാരായ വസന്ത് കാർത്തികേയൻ, കെ.പളനി എന്നിവരുടെ നില തൃപ്തികരം.
എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തേനി ജില്ലയിലെ ചിന്നമന്നൂർ പൊലീസ് സ്റ്റേഷൻ അടച്ചു. 38 പൊലീസുകാർ ക്വാറന്റീനിൽ പ്രവേശിച്ചു. 2 ഡോക്ടർമാർ, ശുചീകരണ തൊഴിലാളി, ബസ് കണ്ടക്ടർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചു. തേനിയിൽ മാത്രം ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 216 പേർക്ക്.
കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകറിന്റെ പിതാവിന് കോവിഡ്. പാചകക്കാരനു നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 249 പേർക്കു കൂടി രോഗം സഥിരീകരിച്ചതോടെ കർണാടകയിലെ ആകെ രോഗികൾ 9399. 5 പേർ കൂടി മരിച്ചതോടെ ആകെ മരണം 142.