കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപിയ്‌ക്കെതിരെ കാലിലെ പരിക്ക് ആയുധമാക്കി മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നുവെന്ന് മമത ആരോപിച്ചു. ബങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ബിജെപിയ്‌ക്കെതിരെ ആരോപണവുമായി മമതാ ബാനർജി രംഗത്ത് വന്നത്.
ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധക്കാർ സമരം ചെയ്യുമ്പോൾ ബിജെപി നേതാക്കന്മാരെല്ലാം ബംഗാളിൽ ആണ്. കഴിഞ്ഞ ആറ് മാസക്കാലമായി ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ മന്ത്രിമാർ ഇവരുമായി സംസാരിക്കാൻ തയ്യാറാകുന്നില്ല. ബംഗാളിൽ എത്തിയ ബിജെപി മന്ത്രിമാർ ഹോട്ടൽ മുറിയിൽ തന്നെ കൊല്ലാനുള്ള ഗൂഢാലോചന നടത്തുന്നതായും മമത ആരോപിച്ചു.
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തൃണമൂൽ നേതാക്കളെ വകവരുത്താനുള്ള ഗൂഢാലോചനയിലാണ്. റാലിയിലെ കുറഞ്ഞ ജന പ്രാതിനിധ്യം അമിത് ഷായെ അസ്വസ്ഥനാക്കുന്നു. എന്താണ് ഇവർക്ക് വേണ്ടത്?. തന്നെ കൊല്ലണമോ ?. തന്നെ ഇല്ലാതാക്കിക്കൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണോ ബിജെപി ചിന്തിക്കുന്നതെന്നും മമതാ ബാനർജി ചോദിച്ചു.