KeralaLatest

ശാന്തിഗിരിയിൽ ഇന്ന് സന്യാസദീക്ഷാ വാർഷികം

“Manju”

പോത്തൻകോട് : വിജയദശമി നാളിൽ ശാന്തിഗിരിയിൽ സന്യാസദീക്ഷാവാർഷികം ആഘോഷിച്ചു.   രാവിലെ 5.30 ന് ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെ പുഷ്പസമർപ്പണം, ഹാര സമർപ്പണം എന്നിവ നടന്നു. തുടർന്ന് നടന്ന വിദ്യാരംഭത്തിൽ  നിരവധി കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദ്യമായി സന്യാസദീക്ഷ നൽകിയതിന്റെ ഓർമ്മയ്ക്കാണ് ശാന്തിഗിരിയിൽ സന്യാസദീക്ഷ ആഘോഷിക്കുന്നത്. 37-ാംമത്  സന്ന്യാസദീക്ഷാ വാർഷികമാണ് ഇന്ന് നടന്നത്.  സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച്  9 ദിവസം ഓൺലൈനായി സത്സംഗം  സംഘടിപ്പിച്ചിരുന്നു.  ആശ്രമം ജനറൽ  സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളെ ദൈവ വഴിയിലേക്ക് നയിക്കാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ലോകനൻമയ്ക്കായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് ശാന്തിഗിരിയിലെ സന്ന്യാസ സംഘമെന്നും സ്വാമി പറഞ്ഞു.

വൈകുന്നേരം 6 മണിയ്ക്ക്  ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെ ദീപപ്രദക്ഷിണം നടക്കും., ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവർ നേതൃത്വം നൽകും. 1984 വിജയദശമി നാളിലാണ് ശ്രീകരുണാകരഗുരു ശിഷ്യന്മാരിൽ 31 പേർക്ക്  ആദ്യമായി സന്ന്യാസം നൽകിയത്.  ശാന്തിഗിരിയിലെ സന്യാസി സന്യാസിനിമാരുടെ സംഘം ഗുരുധർമ്മപ്രകാശ സഭ എന്നപേരിലാണ് അറിയപ്പെടുന്നത്.  വാർഷിക ദിനമായ ഇന്ന് രാവിലെ മുതൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിരവധി ഭക്തജനങ്ങൾ ആശ്രമത്തിലെത്തിയിരുന്നു.

 

 

Related Articles

Back to top button