ശ്രീജ.എസ്
ഭോപ്പാല്‍: കൊടുംകുറ്റവാളി വികാസ് ദുബെ പിടിയില്‍. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ മൂന്നു കൂട്ടാളികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊന്നിരുന്നു. കാണ്‍പുരില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വികാസ് ദുബെ.
ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് പ്രദേശത്തെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് വിവരം ലഭിച്ച് പോലീസ് എത്തിയിരുന്നുവെങ്കിലും ഇയാള്‍ കടന്നു കളഞ്ഞു. ദുബെയെ അറസ്റ്റ് ചെയ്യാന്‍ യുപി പോലീസ് 25 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് തെരച്ചില്‍ വ്യാപകമാക്കിയത്. ഗുരുഗ്രാം, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും ദുബെയ്ക്കായി പോലീസ് വലവിരിച്ചിരുന്നു. വികാസ് ദുബെയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ഹമിര്പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ വികാസ് ദുബെയുടെ അടുത്ത അനുയായിയായ അമര്‍ ദുബെയെ പോലീസ് കൊലപ്പെടുത്തി.
സ്പെഷല്‍ ടാസ്ക് ഫോഴ്സും ഹമിര്‍പുര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കൊലപ്പെടുത്തിയത്. അമര്‍ ദുബെയുടെ പക്കല്‍നിന്നു യന്ത്രത്തോക്കും കണ്ടെടുത്തു.
വ്യാഴാഴ്ച രാവിലെ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വികാസ് ദുബെയുടെ അനുയായികളായ പ്രഭാത് മിശ്ര, ബഹുവ ദുബെ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഉജ്ജയിനില്‍ നിന്നും വികാസ് ദുബെ അറസ്റ്റിലായത്.
അതേസമയം, പോലീസ് നീക്കം വികാസ് ദുബെയെ അറിയിച്ച രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. സസ്പെന്ഷന്ഷനിലായ ചൗബേയ്പുര്‍ പോലീസ് സ്റ്റേഷന് ഓഫീസര്‍ വിനയ് തിവാരി, ബീറ്റ് ഇന്‍ചാര്‍ജ് വിക്രു കെ.കെ. ശര്‍മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബിജെപി നേതാവും മുന്‍ യുപി മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലീസ് സ്റ്റേഷനില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് വികാസ് ദുബെ. ഇതിനുപുറമേ അറുപതോളം ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരേയുണ്ട്.