തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധം. മദ്യപിച്ച് വാഹനമോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ച സന്ദീപിനെ ഇറക്കിയത് അസോസിയേഷൻ ഭാരവാഹിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. സന്ദീപിനെ പുറത്തിറക്കാൻ ജാമ്യത്തിന് ആളെ കണ്ടെത്തിയതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ് എന്നും സൂചനയുണ്ട്.
നേരത്തെ തന്നെ സ്വർണക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യം പരിശോധിക്കാനായി കസ്റ്റംസ് തെളിവുകൾ ശേഖരിക്കുകയാണ്. സ്വപ്ന സുരേഷ് അവസാനമായി വിളിച്ച ചില ഫോൺ കോളുകൾ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്ന സൂചനയുമുണ്ട്. ഇതിനിടെയാണ് സന്ദീപ് നായരുടെ പൊലീസ് ബന്ധപ്പെറ്റിയും സൂചനകൾ ലഭിക്കുന്നത്.
മദ്യപിച്ച് അമിത വേഗതയിൽ ആഡംബര കാർ ഓടിച്ചതിനാണ് കഴിഞ്ഞ മാസം മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയത്. തുടർന്ന് ഇയാളെ സ്റ്റേഷനിലെത്തിച്ച് എഫ് ഐ ആർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഉടൻ തന്നെ ഇയാളെ ഇറക്കാനായി അസോസിയേഷൻ ഭാരവാഹിയായ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എത്തി. ഇതുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടക്കം കൊടുത്തിരുന്നു എന്നും സൂചനയുണ്ട്.